ന്യൂയോർക്ക്: യു.എസ് ഓപ്പൺ പുരുഷ ഗ്രാൻസ്ലാം സിംഗിൾസിൽ സ്പാനിഷ് ഇതിഹാസം റാഫേൽ നദാലിനെ അട്ടിമറിച്ച് അമേരിക്കയുടെ ഫ്രാൻസിസ് ടിയാഫൊ ക്വാർട്ടറിൽ കടന്നു. നാല് സെറ്റ് നീണ്ട പോരാട്ടത്തിൽ 6-4,4-6,6-4,6-3 നാണ് രണ്ടാം സീഡ് നദാലിന്റെ വെല്ലുവിളി 22-ാം സീഡ് ടിയാഫൊ അവസാനിപ്പിച്ചത്. ഈ സീസണിൽ ഗ്ലാൻസ്ലാമിൽ നദാലിന്റെ ആദ്യ തോൽവിയാണിത്. ഈ സീസണിൽ ആസ്ട്രേലിയൻ ഓപ്പണും ഫ്രഞ്ച് ഓപ്പണും സ്വന്തമാക്കിയ നദാൽ വിംബിൾഡൺ സെമിയിൽ പരിക്കേറ്റാണ് പിന്മാറിയത്. എന്നാൽ 23-ാം ഗ്ലാൻസ്ലാം തേടി യു.എസ് ഓപ്പണിനെത്തിയ മുപ്പത്തിയാറുകാരനായ നദാലിന് പ്രീക്വാർട്ടറിൽ ടിയാഫൊയ്ക്കെതിരെ സീസണിൽ നിലനിറുത്തിയ മികവ് പുറത്തെടുക്കാനായില്ല. ക്വാർട്ടറിൽ ആന്ദ്രേ റുബ്ലേവാണ് ടിയാഫൊയുടെ എതിരാളി.
ക്രൊയേഷ്യൻ താരം മാരിൻ ചിലിച്ചിനെ കീഴടക്കി സ്‌പെയിനിന്റെ കാർലോസ് അൽകരാസ്, ഇയ്യാ ഇവാഷ്കയെ തോൽപ്പിച്ച് ജന്നിക്ക് സിന്നർ എന്നിവരും ക്വാർട്ടർ ഉറപ്പിച്ചു.
വനിതാ സിംഗിൾസിൽ വിക്ടോറിയ അസരങ്കയെ വീഴ്ത്തി കരോലിന പ്ലിസ്കോവ, ഡാനിയെല്ലെ കോളിൻസിനെ മറികടന്ന് ആര്യാന സബലെങ്ക എന്നിവർ ക്വാർട്ടറിലേക്ക് മുന്നേറി.
യുഗാവസാനമോ
2003ന് ശേഷം ആദ്യമായാണ് റോജർ ഫെഡററോ, റാഫേൽ നദാലോ, നൊവാക്കോ ജോക്കോവിച്ചോ, വില്യംസ് സഹോദരിമാരോ ഇല്ലാത്ത ഗ്ലാൻസ്ലാം ക്വാർട്ടറിന് കളമൊരുങ്ങുന്നത്. ടെന്നിസിലെ തലമുറമാറ്റത്തിന്റെ സമയമാണിതെന്നാണ് നദാലിനെ കീഴടക്കിയ ശേഷം ഫ്രാൻസിസ് ടിയാഫൊയുടെ പ്രതികരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |