അത്‌ലറ്റിക്കോ മാഡ്രിഡിനെ 2-1ന് റയൽ മാഡ്രിഡ് തോൽപ്പിച്ചു
മാഡ്രിഡ് : സ്പാനിഷ് ലാ ലിഗ ഫുട്ബാളിൽ ആരാധകർ കാത്തിരുന്ന മാഡ്രിഡ് ഡെർബിയിൽ അത്‌ലറ്റിക്കോ മാഡ്രിഡിനെ മറികടന്ന് റയൽ മാഡ്രിഡ് പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനേക്ക് തിരികെയെത്തി. അത്‌ലറ്റിക്കോയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് റയൽ വിജയം കണ്ടത്.
ആദ്യ പകുതിയിൽത്തന്നെ രണ്ട് ഗോളുകളും നേടിയിരുന്ന റയലിനെതിരെ അവസാന സമയത്ത് ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും അത്‌ലറ്റിക്കോയ്ക്ക് പരാജയം ഒഴിവാക്കാനായില്ല. 18-ാം മിനിട്ടിൽ റോഡ്രിഗോയിലൂടെയാണ് റയൽ ആദ്യഗോൾ നേടിയത്.36-ാം മിനിട്ടിൽ വെൽവെർദെ രണ്ടാം ഗോളും നേടി. 83-ാം മിനിട്ടിൽ ഹെർമോസയാണ് അത്‌ലറ്റിക്കോയുടെ ആശ്വാസഗോൾ കണ്ടത്. ഇൻജുറി ടൈമിൽ രണ്ടാം മഞ്ഞക്കാർഡ് കണ്ട ഹെർമോസ പുറത്താവുകയും ചെയ്തു.
ഗോളാഹ്‌ളാദം പ്രകടിപ്പിക്കാൻ റയലിന്റെ ബ്രസീലിയൻ താരം വിനീഷ്യസ് ജൂനിയർ ഗ്രൗണ്ടിൽ നൃത്തം ചെയ്തത് കൗതുകമായി. വിനീഷ്യസിന്റെ നൃത്തം അത്‌ലറ്റിക്കോയുടെ ഗ്രൗണ്ടിൽ വേണ്ടെന്ന ക്ളബ് ക്യാപ്ടൻ കോക്കേയുടെ മുന്നറിയിപ്പ് വിവാദമായ സാഹചര്യത്തിലായിരുന്നു വിനീഷ്യസിന്റെ ചുവടുകൾ.
ലാ ലിഗ പുതിയ സീസണിലെ ആറാം തുടർവിജയത്തോടെ 18 പോയിന്റായ റയൽ മാഡ്രിഡ് ബാഴ്സലോണയെ മറികടന്ന് ഒന്നാമതെത്തി. ബാഴ്സയ്ക്ക് 16 പോയിന്റുകളാണുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |