കരിയറിലെ ആദ്യ ട്വന്റി-20 സെഞ്ച്വറി നേടി പൃഥ്വി ഷാ
രാജ്‌കോട്ട്: ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവരവ് കൊതിക്കുന്ന മുംബയ് ബാറ്റർ പൃഥ്വി ഷാ തന്റെ ട്വന്റി-20 കരിയറിലെ ആദ്യ സെഞ്ച്വറിയുമായി സെയ്ദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ മിന്നിത്തിളങ്ങി. ഇന്നലെ അസമിനെതിരേയായിരുന്നു മുംബയ് ക്യാപ്ടനായ ഷായുടെ വെടിക്കെട്ട്.
വെറും 46 പന്തുകളിൽ നിന്ന് സെഞ്ച്വറിയിലെത്തിയ ഷാ 61 പന്തുകൾ നേരിട്ട് 13 ഫോറും ഒമ്പത് സിക്‌സും പറത്തി 134 റൺസെടുത്തു. 19 പന്തിൽനിന്ന് അർദ്ധ സെഞ്ച്വറിയിലെത്തിയിരുന്ന ഷാ ടൂർണമെന്റിലെ എട്ടാമത്തെ വേഗമേറിയ സെഞ്ച്വറിയെന്ന റെക്കാഡും സ്വന്തമാക്കി.
ഷായുടെ മികവിൽ മുംബയ് 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 230 റൺസെടുത്തപ്പോൾ അസാമിന്റെ മറുപടി .19.3ഓവറിൽ 169 റൺസിലൊതുങ്ങി.61 റൺസിനാണ് മുംബയ്‌യുടെ ടൂർണമെന്റിലെ മൂന്നാം വിജയം.
സെയ്ദ് മുഷ്താഖ് അലി ട്രോഫിയിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയെന്ന റെക്കോഡ് ഋഷഭ് പന്തിന്റെ പേരിലാണ്. 2018 ജനുവരിയിൽ ഹിമാചൽ പ്രദേശിനെതിരേ 34 പന്തിൽ നിന്നായിരുന്നു ഋഷഭ് സെഞ്ച്വറി തികച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |