ചാലക്കുടി: കേരള ഫുട്ബാൾ ചരിത്രത്തിലെ തിളങ്ങുന്ന നക്ഷത്രമായിരുന്നു ഇന്നലെ അന്തരിച്ച എം.ഒ.ജോസ്. മുളങ്ങാടൻ കുടുംബാംഗമായിരുന്ന ജോസ് ദേശീയ പരിശീലകൻ ടി.കെ.ചാത്തുണ്ണി, ഇന്റർനാഷണൽ താരം പി.വി.രാമകൃഷ്ണൻ എന്നിവർക്കൊപ്പം ചാലക്കുടിയെ കാൽപ്പന്തുകളിയുടെ ഈറ്റില്ലമാക്കി.
1968ൽ ജൂനിയർ ഇന്ത്യാ ടീമംഗമായിരുന്ന ജോസ് 71 ൽ കേരളത്തിന്റെ സന്തോഷ് ട്രോഫി ടീമിൽ ഇടം നേടി.72ൽ ഗോവ വേദിയായ സന്തോഷ് ട്രോഫിയിൽ കേരളത്തിന്റെ നായകനായി.കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയ 1973ൽ സ്റ്റോപ്പർ ബാക്കായി ടീമിലുണ്ടായിരുന്നു.
പഠനത്തിന് ശേഷം ആലുവ ടൈറ്റാനിയം ടീമിൽ ചേർന്ന അദ്ദേഹം ടി.കെ.ചാത്തുണ്ണിയെ പോലെ പന്ത് തട്ടിത്തുടങ്ങിയത് ചാലക്കുടിയിലെ ബോയ്‌സ് സ്‌കൂൾ മൈതാനത്തായിരുന്നു. ജോസിന്റെ കളി കണ്ട പ്രിൻസിപ്പാലായിരുന്ന ഫാ.ഗബ്രിയേൽ അദ്ദേഹത്തെ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലേക്ക് കൊണ്ടുപോവുകയായിരുന്നു. പിന്നീട് എഫ്.എ.സി.ടിയിലും ചേർന്നു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ നിന്നും കേരള യൂണിവേഴ്‌സിറ്റി, ഇന്ത്യൻ യൂണിവേഴ്‌സിറ്റി എന്നീ ടീമുകളിൽ കളിച്ചു. ഇവിടെ നിന്നുമാണ് സിയോളിൽ നടന്ന ജൂനിയർ ഇന്ത്യാ മത്സരത്തിൽ പങ്കെടുത്തത്. എഫ്.എ.സി.ടിയുടെ ക്യാപ്‌ടനായിരുന്നു. അഡ്മിനിസ്‌ട്രേറ്റീവ് മാനേജരായി വിരമിച്ചു. എഫ്.സി ഗോവയയ്ക്കായും ബൂട്ടണിഞ്ഞുഏറെക്കാലം ചാലക്കുടി ചലഞ്ചേഴ്‌സ് ക്ലബിനായും കളിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |