ക്രൊയേഷ്യ 4-1ന് കാനഡയെ വീഴ്ത്തി
കാനഡ നോക്കൗട്ട് കാണാതെ പുറത്ത്
ദോഹ: രണ്ടാം മിനിട്ടിൽ വനലകുലുക്കി കാനഡ ഞെട്ടിച്ചെങ്കിലും ക്രൊയേഷ്യ പതറിയില്ല. ഒന്നിനെതിരെ നാല് ഗോളുകൾ തിരിച്ചടിച്ച് കാനഡയുടെ നോക്കൗട്ട് സ്വപ്നങ്ങൾ തല്ലിക്കെടുത്തി ക്രൊയേഷ്യ ഗ്രൂപ്പ് എഫിൽ ഒന്നാം സ്ഥാനത്തേക്ക് കയറി പ്രീക്വാർട്ടർ പ്രതീക്ഷകൾ സജീവമാക്കി. ആന്ദ്രേ ക്രമറിച്ചാണ് ഇരട്ടഗോളുകളുമായി ക്രൊയേഷ്യൻ മുന്നേറ്റങ്ങളുടെ കുന്തമുനയായത്. മാർകോ ലിവാജ, ലോവ്റോ മജെർ എന്നിവർ ഓരോ തവണ ലക്ഷ്യം കണ്ടു. രണ്ട് ഗോളുകൾക്ക് വഴിയൊരുക്കി പെരിസിച്ചും തിളങ്ങി.
അൽഫോൺസോ ഡേവിസാണ് രണ്ടാം മിനിട്ടിൽ കാനഡയ്ക്കായി സ്കോർ ചെയ്തത്. ആദ്യ മത്സരത്തിൽ മൊറോക്കോയോട് ഗോൾ രഹിത സമനിലയിൽ കുരുങ്ങിയ ക്രൊയേഷ്യയുടെ അക്കൗണ്ടിൽ ഇന്നലത്തെ ജയത്തോടെ 4 പോയിന്റായി. മറുവശത്ത് കരുത്തരായ ബെൽജിയത്തോട് ആദ്യ മത്സരത്തിൽ പൊരുതി വീണ കാനഡ രണ്ടാം തോൽവിയോടെ ലോകകപ്പിൽ നിന്ന് പുറത്താവുകയായിരുന്നു.
ക്രൊയേഷ്യയേയും ലോകത്തേയും അമ്പരപ്പിച്ച് കാനഡയുടെ ഗോളോടെയാണ് മത്സരം തുടങ്ങിയത്. ബുക്കാനൻ ബോക്സിലേക്ക് നൽകിയ തകർപ്പൻ ക്രോസ് ക്ലിനിക്കൽ ഹെഡ്ഡറിലൂടെ ഡേവിസ് വലയ്ക്കകത്താക്കുമ്പോൾ ക്രൊയേഷ്യൻ ഗോളി ലിവാകോവിച്ചിന് മറുപടിയില്ലായിരുന്നു. സെറ്റാകുന്നതിന് മുന്നേ വഴങ്ങിയ ഗോൾ നൽകിയ ആഘാതത്തിൽ നിന്ന് കരകയറി താളം കണ്ടെത്തിയ ക്രൊയേഷ്യ പിന്നീട് തിരിച്ചടി തുടങ്ങുകയായിരുന്നു. 36-ാം മിനിട്ടിൽ പെരിസിച്ചിന്റെ പാസിൽ നിന്ന് ക്രെമറിച്ച് ക്രൊയേഷ്യയ്ക്ക് സമനില സമ്മാനിച്ചു. ഇടവേളയ്ക്ക് തൊട്ടുമുൻപ് 44-ാം മിനിട്ടിൽ ജുറാനോവിച്ചിന്റെ പാസിൽ ലിവാജയിലൂടെ ക്രൊയേഷ്യ ലീഡെടുത്തു. പിന്നീട് 70-ാം മിനിട്ടിൽ പെരിസിച്ചിന്റെ തന്നെ പാസിൽ നിന്ന് ക്രമറിച്ച് ക്രൊയേഷ്യയുടെ മൂന്നാം ഗോൾ കണ്ടെത്തുകയായിരുന്നു. അവസാന നിമിഷങ്ങളിലും തിരിച്ചടിക്കാനായി വീറോടെ പൊരുതിയ കാനഡ എന്നാൽ രണ്ടാം പകുതിയുടെ അധിക സമയത്ത് 94-ാം മിനിട്ടിൽ പ്രതിരോധ താരം കമാൽ മില്ലറുടെ പിഴവിൽ നിന്ന് നാലാം ഗോളും വഴങ്ങുകയായിരുന്നു.പന്തുമായി കാനഡയുടെ ഗോൾ മുഖത്തേക്ക് കുതിച്ച് ഓർസിച്ച് ബോക്സിൽ വച്ച്
മജെറിന് പാസ് നൽകുകയായിരുന്നു. മജെർ പിഴവില്ലാതെ ഫിനിഷ് ചെയ്തു.
2-ാം മിനിട്ടിൽ അൽഫോൺസോ ഡേവിസ് നേടിയത് കാനഡയുടെ ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഗോളായിരുന്നു.
ഈ ലോകകപ്പിൽ ഏറ്റവും വേഗത്തിൽ പിറന്ന ഗോളും ഇതു തന്നെ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |