ലോകചാമ്പ്യൻമാരായ അർജന്റീനൻ ടീമിന് ജന്മനാട്ടിൽ വൻസ്വീകരണം
ബ്യൂണസ് ഐറിസ്: മുപ്പതിയാറ് വർഷത്തെ കാത്തിരിപ്പിന് വിരമാമിട്ട് അർജന്റീനയെ ലോകഫുട്ബാളിന്റെ അത്യുന്നതിയിലെത്തിച്ച ഇതിഹാസ താരം ലയണൽ മെസിക്കും സംഘത്തിനും ജന്മനാട്ടിൽ രാജകീയ വരവേൽപ്പ് നൽകി നാട്ടുകാർ. ഇന്നലെ പ്രാദേശിക സമയം പുലർച്ചെ 2.30 ഓടെയാണ് (ഇന്ത്യൻ സമയം രാവിലെ 11മണി) അർജന്റീന ടീം ഖത്തറി നിന്ന് ലോക കിരീടവുമായി പ്രത്യേക വിമാനത്തിൽ അർജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസിന് അടുത്തുള്ള എസെയ്സ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. ലോകകപ്പും കൈയിലേന്തി മെസിയാണ് ആദ്യം വിമാനത്തിന് പുറത്തേക്ക് വന്നത്. പിന്നാലെ കോച്ച് ലയണൽ സ്കലോണിയുമെത്തി. പുറകേ ബാക്കി ടീമംഗങ്ങളെല്ലാവരും പുറത്തേക്കെത്തി. ചുവന്ന പരവതാനി വിരിച്ചാണ് അർജന്റീന ഫുട്ബാൾ അസോസിയേഷനും ഗവൺമെന്റും വിമാനത്തിൽ നിന്നിറങ്ങിയ താരങ്ങളെ സ്വീകരിച്ചത്.
മെസിയേയും സംഘത്തേയും സ്വീകരിക്കാനായി ലക്ഷക്കണക്കിന് ആരാധകരാണ് ബ്യൂണസ് ഐറിസിൽ ഉറക്കമിളച്ച് തടിച്ചു കൂടിയത്. സംഗീതത്തിന്റെ അകമ്പടിയോടെ ആരാധകരുടെ ആർപ്പുവിളികളുടേയും സ്നേഹാദരങ്ങളുടേയും നടുവിലേക്ക് വന്നിറങ്ങിയ അർജന്റീന ടീം ബ്യൂണസ് ഐറിസിൽ തുറന്ന ബസിൽ വിക്ടറി പരേഡ് നടത്തി. രാജ്യമുഴുവൻ ലോകകിരീടവുമായി മെസിയേയും ടീമിനേയും കാത്തിരിക്കുകയായിരുന്നു എന്ന് വിളിച്ചറിയിക്കുന്ന ആഹ്ലാദാരവങ്ങളായിരുന്നു വിക്ടറി പരേഡിൽ താരങ്ങൾ അനുഭവിച്ചറിഞ്ഞത്.
വരും ദിവസങ്ങളിൽ പ്രധാന സ്ഥലങ്ങളിലെല്ലാം ടീം ലോകകപ്പുമായി വിക്ടറി പരേഡ് നടത്തിയേക്കുമെന്നാണ് റിപ്പോർട്ട്. ലോകകപ്പ് കിരീട നേട്ടമാഘോഷിക്കാൻ ഞായറാഴ്ച അർജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസിലെ ഒബലിക്സ് സ്ഥൂപത്തിന് സമീപം ഇരുപത് ലക്ഷത്തോളം പേരാണ് ഒത്തുകൂടിയത്.
സാമ്പത്തിക പ്രതിസന്ധി വകവയ്ക്കാതെ അർജന്റീനയിൽ നിന്ന് നിരവധിപ്പേർ ഖത്തറിൽ ടീമിന് പിന്തുണ നൽകാൻ പോയിരുന്നു. പണപ്പെരുപ്പത്തിന്റെ കെടുതികൾ ഒഴിവാക്കാൻ കൈവശമുള്ള അർജന്റീനിയൻ പെസോകൾ യു.എസ് ഡോളറാക്കി മാറ്റി വർഷങ്ങളുടെ സമ്പാദ്യവുമായാണ് ഇവരിൽ പലരും ഖത്തറിലേക്കെത്തിയത്.
മെസിയുടെ ഉറക്കവും കപ്പിനൊപ്പം
കാത്തിരുന്ന് കിട്ടിയ ലോകകിരീടം ഇതുവരെ താഴെവച്ചിട്ടില്ല ലയണൽ മെസി. പതിനേഴ് വർഷത്തെ കാത്തിരിപ്പിനൊടുവിൽ അഞ്ചാം വരവിൽ സ്വന്തമാക്കിയ ലോകകപ്പുമായാണ് മെസിയുടെ ഉറക്കം പോലും! ട്രോഫിയും കെട്ടിപ്പിടിച്ച് ഉറങ്ങുന്ന ചിത്രം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ മെസി പങ്കുവച്ചു. ഗുഡ്മോർണിംഗ് എന്ന ക്യാപ്ഷനോടെ പോസ്റ്റ് ചെയ്ത ഈ ചിത്രം നിമിഷ നേരത്തിനുള്ളിൽ ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും വൈറലായി. ഫേസ് ബുക്കിൽ ഈ ചിത്രത്തിന് ഒരു മിനിട്ടിനുള്ളിൽ കിട്ടിയത് ഒരു ലക്ഷത്തി എൺപത്തിനാലായിരത്തോളം ലൈക്കാണ്. ഇൻസ്റ്റഗ്രാമിൽ ആറ് മിനിട്ടിനുള്ളിൽ ഇഷ്ടം രേഖപ്പെടുത്തിയത് 2 മില്യണിലേറെപ്പേർ.
ഇൻസ്റ്റഗ്രാമിലും ഇതിഹാസം
ലോകകിരീടം നേടിയതിന് പിന്നാലെ സോഷ്യൽ മീഡിയയിലും മെസി തരംഗമാണ്. ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ലൈക്ക് നേടിയ പോസ്റ്റ് മെസി സ്വന്തം പേരിലാക്കി. 61 മില്യൺ- ലോകചാമ്പ്യൻമാരായതിന് പിന്നാലെ കിരീടമുയർത്തുന്നതുൾപ്പെടെയുള്ള ചിത്രങ്ങൾ മെസി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. സെക്കൻഡുകൾക്കകം വൈറലായ ഈ പോസ്റ്റ് ഇൻസ്റ്രഗ്രാമിൽ ഏറ്രവും കൂടുത പേർ ലൈക്ക് ചെയ്ത പോസ്റ്റായി മാറിയിരിക്കുകയാണ്. ഇന്നലെ രാത്രിവരെ 61 മില്യൺ ലൈക്കുകളാണ് ഈ ചിത്രത്തിന് ലഭിച്ചത്. ഏറ്റവും കൂടുതൽ ലൈക്ക് നേടിയ 'വേൾഡ് റെക്കാഡ് എഗ്ഗിന്റെ' (എഗ്ഗ് ഗ്യാങ്ങ്) പേരിലുണ്ടായിരുന്ന 56 മില്യൺ ലൈക്കുകളുടെ റെക്കാഡാണ് മെസി തിരുത്തിയത്. വേഗത്തിൽ 50 മില്യം ലൈക്ക് ലഭിച്ച ഇൻസ്റ്റഗ്രാം പോസ്റ്റും ഇതുതന്നെ. ഇൻസ്റ്റഗ്രാമിൽ ഏറ്രവും കൂടുതൽ ഫോളോവേഴ്സുള്ളത് ക്രിസ്റ്ര്യാനൊ റൊണാൾഡോയ്ക്കാണ്. ഇക്കാര്യത്തിൽ രണ്ടാം സ്ഥാനത്താണ് മെസി. 403 മില്യൺ ഫോളോവേഴ്സാണ് ഇൻസ്റ്റഗ്രാമിൽ മെസിയ്ക്കുള്ളത്. 519 - മില്യൺ ഫോളോവേഴ്സാണ് ക്രിസ്റ്റ്യാനൊ റൊണാൾഡോയ്ക്കുള്ളത്.
ലോകകപ്പിലെ പ്രതിഫലം ( 2.63കോടി രൂപ ) സിയെച്ച് പാവങ്ങൾക്ക് നൽകും
ലോകകപ്പിൽ കളിച്ചതിലൂടെ ലഭിച്ച പ്രതിഫലമായ ഏകദേശം 2,77,575 ഡോളർ (ഏകദേശം 2.63 കോടി രൂപ) പാവങ്ങളെ സഹായിക്കാൻ നൽകുമെന്ന് ഖത്തറിൽ കറുത്ത കുതിരകളായ മൊറോക്കോയുടെ സൂപ്പർ താരം ഹക്കിം സിയെച്ച്. മൊറോക്കോയിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഈ തുക ഉപയോഗിക്കുമെന്നാണ് റിപ്പോർട്ടുകൾ.2015മുതൽ മൊറോക്കോ ടീമംഗമായ സിയെച്ച് ദേശീയ ടീമിനായി കളിക്കുമ്പോൾ ലഭിക്കുന്ന പ്രതിഫലം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നേരത്തേയു ഉപയോഗിച്ചിട്ടുണ്ട്. ഇംഗ്ലീഷ് ക്ലബ് ചെൽസിയുടെ താരമാണ് സിയെച്ച്.
റാങ്കിംഗിൽ ബ്രസീൽ തന്നെ ഒന്നാമത്
മുപ്പത്തിയാറ് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ലോകകിരീടം അർജന്റീന സ്വന്തമാക്കിയെങ്കിലും ഫിഫ റാങ്കിംഗിലെ ഒന്നാം സ്ഥാനം അയൽക്കാരും ചിരവൈരികളുമായ ബ്രസീൽ നിലനിറുത്തി. പെനാൽറ്റി ഷൂട്ടൗട്ടിലെ വിജയത്തിന് റാങ്കിംഗ് പോയിന്റ് കുറവായതിനാലാണ് അർജന്റീനയ്ക്ക് ബ്രസീലിനെ മറികടക്കാനാകാതെ വന്നത്. ഫൈനലിൽ നിശ്ചിത സമയത്തോ എക്സ്ട്രാ ടൈമിലൊ ഫ്രാൻസിനെ തോൽപ്പിക്കാനായിരുന്നെങ്കിൽ അർജന്റീനയ്ക് ഒന്നാം സ്ഥാനത്ത് എത്താമായിരുന്നു. അർജന്റീന രണ്ടാമതും ഫ്രാൻസ് മൂന്നാമതുമാണ് റാങ്കിംഗിൽ. ബ്രസീൽ ലോകകപ്പിൽ ക്വാർട്ടറിൽ പുറത്തായിരുന്നു. ഈ വർഷം ഫെബ്രുവരിയിലാണ് ബ്രസീൽ ബൽജിയത്തെ മറികടന്ന് റാങ്കിംഗിൽ ഒന്നാമതെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |