റൂർക്കേല : സ്വന്തം നാട്ടിൽ നടക്കുന്ന ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ കടക്കാനാവാതെപോയതിന് വ്യക്തമായ കാരണം കണ്ടെത്താൻ തനിക്ക് കഴിയുന്നില്ലെന്ന് ഇന്ത്യൻ ഹോക്കി ടീം കോച്ച് ഗ്രഹാം റെയ്ഡ്. കഴിഞ്ഞരാത്രി ന്യസിലാൻഡിനെതിരായ ക്രോസ് ഓവർ മത്സരത്തിൽ സഡൻഡെത്തിൽ തോറ്റശേഷം മാദ്ധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു റെയ്ഡ്.
മത്സരത്തിൽ മൂന്നാം ക്വാർട്ടർവരെ ലീഡ് ചെയ്തശേഷമാണ് ഇന്ത്യ സമനില വഴങ്ങി ഷൂട്ടൗട്ടൗട്ടിലേക്ക് നീങ്ങിയത്. ലഭിച്ച അവസരങ്ങളും പെനാൽറ്റി കോർണറുകളും പൂർണമായി വിനിയോഗിക്കാൻ കഴിയാത്തതാണ് തിരിച്ചടിയായതെന്ന് ചൂണ്ടിക്കാട്ടിയ കോച്ച് മത്സരത്തിൽ മാനസികമായ ആധിപത്യം നിലനിറുത്താൻ ഇന്ത്യൻ ടീമിന് കഴിഞ്ഞില്ലെന്നും തുറന്നുസമ്മതിച്ചു. ടീമിന് ഒരു മെന്റൽ കണ്ടീഷനിംഗ് കോച്ചിന്റെ ആവശ്യകത ലോകകപ്പിലൂടെ വ്യക്തമായതായും റെയ്ഡ് പറഞ്ഞു.
നിശ്ചിത സമയത്ത് 3-3ന് സമനിലയിൽ പിരിഞ്ഞ മത്സരത്തിൽ ഷൂട്ടൗട്ടിലെ ആദ്യ അഞ്ച് കിക്കുകളിൽ 3-3ന് സമനിലപാലിച്ചതോടെ നടന്ന സഡൻ ഡെത്തിൽ 5-4നായിരുന്നു കിവീസിന്റെ ജയം. ഷൂട്ടൗട്ടിനിടെ മലയാളി ഗോൾ കീപ്പർ ശ്രീജേഷിന് പരിക്കേറ്റതും ഇന്ത്യയ്ക്ക് തിരിച്ചടിയായി.
12-ാം മിനിട്ടിൽ ഇന്ത്യയ്ക്ക് അനുകൂലമായി ആദ്യത്തെ പെനാൽറ്റി കോർണർ ലഭിച്ചെങ്കിലും ന്യൂസിലാൻഡ് ഗോളി അത് സേവുചെയ്തു. രണ്ടാം കോർണറിന്റെ തുടക്കം കിവീസിന്റെ ഒരു ശ്രമത്തോടെയായിരുന്നു. എന്നാൽ കിംഗ്സ്റ്റണിന്റെ ഷോട്ട് പുറത്തേക്കാണ് പോയത്. പക്ഷേ തൊട്ടുപിന്നാലെ ഇന്ത്യ ആദ്യ ഗോൾ നേടി. ഒരു കൗണ്ടർ അറ്റാക്കിൽ നിന്ന് ആകാശ്ദീപ് സിംഗ് നൽകിയ പാസാണ് ലളിത് കുമാർ ആദ്യ ഗോളാക്കിയത്. തൊട്ടുപിന്നാലെ കിവീസിന്റെ ഒരു ഗോൾശ്രമം ഇന്ത്യൻ പ്രതിരോധം തടുക്കുകയും ചെയ്തു. 24-ാം മിനിട്ടിൽ ഇന്ത്യ രണ്ടാം ഗോളും നേടി. ഇന്ത്യയുടെ ഒരു ശ്രമം തടുത്ത കിവീസിന് പെനാൽറ്റി കോർണർ വഴങ്ങേണ്ടിവന്നു. ഈ കോർണറിൽ നിന്നാണ് സുഖ്ജീത് സിംഗ് സ്കോർ ചെയ്തത്. 28-ാം മിനിട്ടിൽ ഫിൻലേയ്,ചിൽഡ്,ലേൻ എന്നിവർ കൂട്ടായി നടത്തിയ മുന്നേറ്റത്തിൽ നിന്നാണ് കിവീസ് ഒരു ഗോൾ തിരിച്ചടിച്ചത്. 2-1 എന്ന നിലയിലെ ഇന്ത്യയുടെ ലീഡിലാണ് രണ്ടാം ക്വാർട്ടർ അവസാനിച്ചത്.
40-ാംമിനിട്ടിൽ വരുണിലൂടെ ഇന്ത്യ മൂന്നാം ഗോളും നേടി. എന്നാൽ കിവീസിന്റെ തിരിച്ചടി വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ. 44-ാം മിനിട്ടിൽ ഇന്ത്യൻ ഗോളി ശ്രീജേഷിനെ കടന്ന് റസൽ കിവികളുടെ രണ്ടാം ഗോൾ നേടി.മൂന്നാം ക്വാർട്ടർ അവസാനിക്കുമ്പോഴും 3-2ന് ഇന്ത്യയ്ക്ക് ലീഡായിരുന്നു. നാലാം ക്വാർട്ടറിൽ ഒരു ഗോൾ കൂടി കിവീസ് നേടിയതോടെയാണ് കളി ഷൂട്ടൗട്ടിലേക്ക് പോയത്. 50-ാം മിനിട്ടിൽ ഫിൻലേയാണ് സ്കോർ ചെയ്തത്.
1975 ന് ശേഷം ആദ്യമായി ലോകകപ്പ് നേടാനിറങ്ങിയ ഇന്ത്യയ്ക്ക് ഗ്രൂപ്പ് റൗണ്ടിൽ ഒന്നാമതെത്താൻ കഴിയാതെ പോയതുകൊണ്ടാണ് ക്വാർട്ടറിൽ കടക്കാൻ ക്രോസ് ഓവർ മാച്ചിൽ കിവീസിനെ നേരിടേണ്ടിവന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |