വാഷിങ്ടൺ: യു.എസിലെ ആരോഗ്യ അടിയന്തരാവസ്ഥ പിൻവലിക്കുന്നു. കൊവിഡ് കാലത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കുന്നതിന്റെ ഭാഗമായാണിത്. ഇതനുസരിച്ച് മേയ് 11 മുതൽ രാജ്യത്തെത്തുന്ന വിദേശയാത്രികർക്ക് വാക്സിനേഷൻ സർട്ടിഫിക്കറ്റ് ആവശ്യമില്ല.
ഇതുവരെ 270 ദശലക്ഷം അമേരിക്കകാർ കൊവിഡ് വാക്സിൻ സ്വീകരിച്ചിട്ടുണ്ടെന്നാണ് കണക്ക്. 2021 ജനുവരി മുതൽ കൊവിഡ് മരണങ്ങളിൽ 95 ശതമാനവും ആശുപത്രിയിൽ പ്രവേശിക്കുന്ന കേസുകളിൽ 91 ശതമാനവും കുറവുണ്ടായതായി അധികൃതർ അറിയിച്ചു. ഫെബ്രുവരിയിൽ കൊവിഡ് നിയന്ത്രണങ്ങൾ നീക്കുന്നതിന് അനുകൂലമായി ജനപ്രതിനിധി സഭ വോട്ട് ചെയ്തിരുന്നു.
വിദേശയാത്രികർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന കഴിഞ്ഞ വർഷം ജൂണിൽ യു.എസ് ഒഴിവാക്കിയിരുന്നു. എന്നാൽ, വാക്സിനേഷൻ സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന തുടർന്നു. ഇതാണ് ഇപ്പോൾ ഒഴിവാക്കിയിരിക്കുന്നത്.
ടെന്നീസ് ചാമ്പ്യൻ സെർബിയയുടെ നൊവാക് ജോകോവിച്ചിന് വാക്സിൻ നിബന്ധന കാരണം യു.എസിലേക്ക് വരാൻ കഴിഞ്ഞിരുന്നില്ല. വാക്സിൻ സ്വീകരിക്കാത്ത പ്രമുഖരിലൊരാളാണ് ജോകോവിച്ച്. ഇതമൂലം യു.എസിൽ നടന്ന ടൂർണമെന്‍റുകൾ ഇദ്ദേഹത്തിന് നഷ്ടമായിരുന്നു. മേയ് 11 മുതൽ ജോകോവിച്ചിന് യു.എസിലേക്ക് വരാൻ തടസമുണ്ടാവില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |