ടെൽഅവീവ്: പലസ്തീൻ തീവ്രവാദ സംഘടനയായ ഇസ്‌ലാമിക് ജിഹാദിലെ മുതിർന്ന നേതാവ് ജയിലിൽ നിരാഹാര സമരത്തിനിടെ മരിച്ചു. 86 ദിവസമായി നിരഹാരം അനുഷ്ഠിച്ചിരുന്ന ഖാദർ അദ്നാണ് (44) മരിച്ചത്. ഇന്നലെ പുലർച്ചെയോടെ ഇയാളെ ജയിലിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. പിന്നീട് നടന്ന പരിശോധനയിലണ് മരണം സ്ഥിരീകരിച്ചത്.
മരണം വിവരം പുറത്തായതോടെ ഗസയിൽ നിന്നം ഇസ്രയേലിലേക്ക് ഇസ്‌ലാമിക് ജിഹാദിന്റെ പ്രവർത്തകർ മൂന്ന് റോക്കറ്റ് വിക്ഷേപിച്ചു. സംഭവത്തിൽ ആർക്കും പരിക്കില്ല. അദ്നാൻ ജയിലിൽ മരിച്ചാൽ ഇസ്രയേൽ കനത്ത വില നൽകേണ്ടി വരുമെന്ന് ഇസ്‌ലാമിക് ജിഹാദ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
ഫെബ്രുവരി അഞ്ചിന് അറസ്റ്റിലായതിന് തൊട്ടുപിന്നാലെയാണ് അദ്നാൻ നിരാഹാര സമരം ആരംഭിച്ചത്. ഭരണപരമായ തടങ്കൽ എന്ന പേരിലാണ് ഇസ്രായേൽ അദ്നാനെ അറസ്റ്റ് ചെയ്ത് തടങ്കലിലാക്കിയത്. മുമ്പും അദ്നാൻ നിരാഹാര സമരം നടത്തിയിരുന്നു. 2015ൽ 55 ദിവസമാണ് ഇയാൾ പ്രതിഷേധിച്ചത്. അതിന് ശേഷം ജയിലിൽ നിന്ന് മോചിപ്പിക്കുകയായിരുന്നു.
ഒമ്പത് കുട്ടികളുടെ പിതാവായ അദ്‌നാൻ തന്റെ ജീവിതത്തിനിടയിൽ 12 തവണ അറസ്റ്റു ചെയ്യപ്പെട്ടിട്ടുണ്ട്. അധിനിവേശ വെസ്റ്റ് ബാങ്കിലെ ജെനിനിൽ നിന്നുള്ളയാളാണ് അദ്‌നാൻ. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഇസ്രായേൽ തടങ്കലിലും പുറത്തും കഴിയുകയായിരുന്നു ഇദ്ദേഹം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |