ടെൽ അവീവ്: യുദ്ധം പൂർണമായും നിറുത്തുക, സൈന്യം ഗാസ വിടുക എന്നീ ഹമാസ് നിർദ്ദേശങ്ങൾ സ്വീകാര്യമല്ലെന്ന് ലികുഡ് പാർട്ടി യോഗത്തിൽ നെതന്യാഹു വ്യക്തമാക്കി. നേരത്തെയുള്ള വെടിനിറുത്തൽ കരാറിന്റെ സ്വഭാവത്തിൽ അല്ലാതെയുള്ള കരാർ അംഗീകരിക്കില്ലെന്നും ഹമാസിന്റെ ഭീഷണി അമർച്ച ചെയ്യാതെ പിറകോട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. ഇസ്രയേൽ പാർലമെന്റിലെ നെതന്യാഹുവിന്റെ ഓഫീസിലേക്ക് വരുന്നതിൽ നിന്ന് ബന്ദികളുടെ ബന്ധുക്കൾക്ക് വിലക്ക് ഏർപ്പെടുത്തിയതായും ഇസ്രയേൽ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഗാസയിൽ നാലു മാസത്തേക്ക് വെടിനിറുത്തൽ വേണമെന്നാവശ്യപ്പെട്ട് അമേരിക്ക നെതന്യാഹുവിനു മേൽ സമ്മർദ്ദം തുടരുന്നതായും റിപ്പോർട്ടുണ്ട്. ഇന്നലെ രാത്രി ചേർന്ന ഇസ്രയേൽ യുദ്ധകാര്യ മന്ത്രിസഭയിലും ഇക്കാര്യം ചർച്ചായി.
അതേസമയം, ഗാസയിൽ ഇസ്രയേലിന്റെ വ്യോമാക്രമണം തുടരുകയാണ്. ദൈർ അൽബലായിയിൽ ബോംബാക്രമണത്തിൽ 30ലേറെ പേർ കൊല്ലപ്പെട്ടു. റഫയിൽ ഇസ്രയേൽ നഴ്സറി സ്കൂൾ തകർത്തു. രണ്ടു പിഞ്ചുകുട്ടികൾ ഉൾപ്പെടെ നിരവധി പേർ കൊല്ലപ്പെട്ടു.
ഗാസയിലേക്ക് ഭക്ഷണവുമായി പോയ യു.എൻ ട്രക്കിനുനേരെ ആക്രമണം നടന്നു. ഇസ്രയേൽ യുദ്ധക്കപ്പലിൽ നിന്നാണ് വെടിവയ്പ്പുണ്ടായത്. ഭക്ഷ്യവസ്തുക്കൾ നശിക്കുകയും വാഹനത്തിന് കേടുപാട് സംഭവിക്കുകയും ചെയ്തതായി യു.എൻ ഏജൻസി റിപ്പോർട്ട്. 24 മണിക്കൂറിനിടെ 107 പാലസ്തീൻ പൗരൻമാർ കൊല്ലപ്പെട്ടു. 27,585 പേരാണ് ഗാസയിൽ ആകെ മരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |