
ടെഹ്റാൻ: യു.എസ് വിമാനവാഹിനിക്കപ്പലായ എബ്രഹാം ലിങ്കണിന് നേരെ മിസൈൽ ആക്രമണം നടത്തിയതായി അവകാശപ്പെട്ട് ഇറാൻ റവല്യുഷണറി ഗാർഡ്. പരമോന്നത നേതാവ് അയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് യു.എസ് പടക്കപ്പലിന് നേരെ നാല് ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയതെന്ന് ഇറാൻ വ്യക്തമാക്കി. കരയും കടലും തീവ്രവാദികളുടെ ശവക്കുഴിയായി മാറുമെന്ന് അവർ പറഞ്ഞു.
അതേസമയം യുഎസ് വിമാനവാഹിനിക്കപ്പലിൽ ബാലിസ്റ്റിക് മിസൈലുകൾ പതിച്ചുവെന്ന ഇറാന്റെ അവകാശവാദം അമേരിക്ക തള്ളി. പടക്കപ്പലിന്റെ അടുത്തുപോലും എത്താൻ മിസൈലുകൾക്ക് കഴിഞ്ഞില്ലെന്ന് യു,എസ് സൈന്യം പറഞ്ഞു. അതിനിടെ ഇറാന് നേരെയുള്ള ഓപ്പറേഷൻ ഫ്യുറിയുടെ തുടക്കത്തിൽ തന്നെ സൈന്യം ഇറാനിയൻ കപ്പലായ ജമറാൻ- ക്ലാസ് കോർവെറ്റിനെ ആക്രമിച്ചതായി യു.എസ് സെൻട്രൽ കമാൻഡ് എക്സ് പോസ്റ്റിൽ വ്യക്തമാക്കി. കപ്പൽ നിലവിൽ ഒമാൻ ഉൾക്കടലിൽ ഛാബഹാർ തീരത്ത് മുങ്ങുകയാണെന്നും അവർ പറയുന്നു. ഇറാൻ സൈന്യം ആയുധങ്ങൾ ഉപേക്ഷിച്ച് കീഴടങ്ങണമെന്നും സെൻട്രൽ കമാൻഡ് അറിയിച്ചു.
നേരത്തെ ഹൈദരാബാദിലെ ഇറാനിയൻ കോൺസുലേറ്റ് ഇന്ന് എക്‌സിലെ ഒരു പോസ്റ്റിൽ ജെബൽ അലിയിൽ നങ്കൂരമിട്ട അമേരിക്കൻ യുദ്ധക്കപ്പലുകൾക്കായി ആയുധങ്ങൾ കൊണ്ടുപോകുന്ന ഒരു കപ്പലിന് നേരെ ഡ്രോൺ ആക്രമണം നടത്തിയതായി അവകാശപ്പെട്ടിരുന്നു. ആക്രമണത്തിൽ കപ്പൽ പൂർണമായും തകർന്നതായും പോസ്റ്റിൽ പറയുന്നു. കുവൈറ്റിലെ അബ്ദുള്ള മുബാറക് പ്രദേശത്തെ അമേരിക്കൻ സൈനിക താവളത്തിൽ നാല് ബാലിസ്റ്റിക് മിസൈലുകളും 12 ഡ്രോണുകളും ആക്രമണം നടത്തി, എല്ലാ അടിസ്ഥാന സൗകര്യങ്ങളും നശിപ്പിക്കപ്പെട്ടു, കൂടാതെ നിരവധി അമേരിക്കൻ സൈനികർ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തുവെന്നും ഇറാൻ അവകാശപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |