ദോഹ: ഇന്ത്യ ഉൾപ്പെടെ ആറ് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം. ഇന്ത്യ,നേപ്പാൾ, ശ്രീലങ്ക, പാകിസ്ഥാൻ, ബംഗ്ലാദേശ്, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ്പുതിയ നിയന്ത്രണങ്ങൾ . ഈ രാജ്യങ്ങളിൽ കൊവിഡിന്റെ ജനിതകമാറ്റം സംഭവിച്ച പുതിയ വകഭേദം പടർന്നുപിടിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. പുതിയ നിയന്ത്രണങ്ങളെക്കുറിച്ച് ഖത്തറിലെ ഇന്ത്യൻ എംബസിയും അറിയിച്ചിട്ടുണ്ട്.
ഈ ആറ് രാജ്യങ്ങളിൽ നിന്നും ഖത്തറിലേക്ക് വരുന്നവർക്ക് യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളിൽ നടത്തിയ കൊവിഡ് പിസിആർ ടെസ്റ്റിലെ നെഗറ്റീവ് റിസൽട്ട് നിർബന്ധമാക്കിയതാണ് നിബന്ധനകളിലൊന്ന്.
നേരത്തേ 72 മണിക്കൂറിനുള്ളിൽ നടത്തിയ ടെസ്റ്റിലെ റിസൽട്ട് മതിയായിരുന്നു. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നെത്തുന്ന എല്ലാവർക്കും 10 ദിവസത്തെ ഹോട്ടൽ ക്വാറന്റൈൻ നിർബന്ധമാക്കി.ഹോം ക്വാറന്റൈൻ അനുവദിക്കില്ല.
10 ദിവസത്തെ ഹോട്ടൽ ക്വാറന്റൈൻ വ്യവസ്ഥയിൽ നിന്ന് വാക്സിൻ എടുത്തവർക്കും ഇളവില്ല. ആറു മാസത്തിനകംരോഗ മുക്തി നേടിയവർക്കുണ്ടായിരുന്ന ക്വാറന്റൈൻ ഇളവും നിർത്തലാക്കിയിട്ടുണ്ട്.
ഖത്തറിലെത്തിയ ശേഷമുള്ള ഒരു ദിവസത്തിനകം ക്വാറന്റൈനിൽ വച്ച് പുതിയ പിസിആർ പരിശോധന നടത്തണമെന്നതാണ് മറ്റൊരു വ്യവസ്ഥ. ക്വാറന്റൈൻ കാലാവധി അവസാനിക്കുന്നതിന് മുമ്പ് വീണ്ടും പരിശോധന നടത്തി കൊവിഡ് നെഗറ്റീവാണെന്ന് ഉറപ്പുവരുത്തണം.
ഏപ്രിൽ 28 പുലർച്ചെ ഖത്തർ സമയം രണ്ട് മണി മുതലാണ് പുതിയ നിയന്ത്രണങ്ങൾ നിലവിൽ വരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |