വാഷിംഗ്ടൺ: ശതകോടീശ്വരനായ ബിൽ ഗേറ്റ്സും ഭാര്യ മെലിൻഡയും വേർപിരിയാൻ ഒരുങ്ങുമ്പോൾ എല്ലാവരുടേയും മനസിൽ ഉയരുന്ന ഒരു ചോദ്യമുണ്ട്. ജീവനാംശമായി മെലിൻഡയ്ക്ക് എന്താവും ലഭിക്കുക?.
മെലിൻഡക്ക് ഗേറ്റ്സ് നൽകിയത് 180 കോടി ഡോളർ മൂല്യമുള്ള ഓഹരികളാണെന്നതാണ് ഏറ്റവും പുതിയ വെളിപ്പെടുത്തൽ. കൊക്കോ കോള, ഗ്രൂപോ ടെലിവിസ എന്നിവയിലുള്ള ഓഹരികളാണ് കൈമാറിയത്. മെലിൻഡയുടെ കമ്പനിയായ മെലിൻഡ ഫ്രഞ്ച് ഗേറ്റ്സിലേക്കാണ് മേയ് മൂന്നിന് ഓഹരി കൈമാറ്റം പൂർത്തിയായതെന്നാണ് റിപ്പോർട്ട്.
ജീവകാരുണ്യ രംഗത്ത് ലോകത്തുടനീളം വൻ തുക ചെലവിട്ട ദമ്പതികളുടെ പേരിലുള്ള ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷനെ വിവാഹമോചനം ബാധിക്കുമെന്നാണ് സൂചന. ഫൗണ്ടേഷൻ ഇതുവരെ 5,000 കോടി ഡോളർ ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലും കാലാവസ്ഥ വ്യതിയാനത്തിനെതിരായ പോരാട്ടം, ലിംഗ സമത്വം എന്നിവയിലും വിനിയോഗിച്ചിട്ടുണ്ട്.
ലോകത്തെ നാലാമത്തെ ധനികനാണ് ഗേറ്റ്സ്. വേർപിരിയലിന് ശേേഷം ലോകത്തെ ഏറ്റവും വലിയ ധനികകളുടെ പട്ടികയിലേക്കു മെലിൻഡ ഉയരുമെന്നാണ് റിപ്പോർട്ടുകൾ. ലോക ശതകോടീശ്വരന്മാരിൽ ഒരാളായ ജെഫ് ബസോസിന്റെ മുൻ ഭാര്യ മക്കിൻസി സ്കോട്ടിന് ജീവനാംശമായി ലഭിച്ചത് 3800 കോടി യുഎസ് ഡോളറാണ്. ഇന്ന് ലോകത്തിലെ മൂന്നാമത്തെ ധനികയായ സ്ത്രീയാണ് മക്കിൻസി.
അമേരിക്കയിൽ സിവിൽ നിയമങ്ങൾ ഓരോ സംസ്ഥാനങ്ങൾക്കനുസരിച്ചു മാറും. ഗേറ്റ്സും മെലിൻഡയും താമസിക്കുന്ന വാഷിംഗ്ടണിലെ നിയമപ്രകാരം വിവാഹത്തിനുശേഷം ഒരു ദമ്പതികൾ ആർജിക്കുന്ന സമ്പത്തിന് തുല്യാവകാശമാണ്.
ഗേറ്റ്സ് വിവാഹത്തിനു മുൻപ് തന്നെ ശതകോടീശ്വര സ്ഥാനം നേടിയിരുന്നെങ്കിലും സമ്പത്തിലെ നല്ലൊരുഭാഗവും 1994ലെ വിവാഹത്തിനുശേഷമാണ് വളർന്നത്. ഇരുവരും തമ്മിൽ യാതൊരു വിധ വിവാഹപൂർവ ഉടമ്പടികളുമില്ല. അതിനാൽ നിയമപ്രകാരം ഇതിൽ തുല്യാവകാശം മെലിൻഡയ്ക്കുമുണ്ട്. ഇതോടെ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ധനികയായി മെലിൻഡ മാറും.
@ ഗേറ്റ്സിന്റെ ആസ്തി
13,050 കോടി യു.എസ് ഡോളറാണ് ഗേറ്റ്സിന്റെ ആസ്തിയായി കണക്കാക്കപ്പെടുന്നത്.ഈ ആസ്തിയിൽ ഭൂരിഭാഗവും മൈക്രോസോഫ്റ്റ് സി.ഇ.ഒ ആയിരുന്ന കാലത്ത് സമ്പാദിച്ചതാണ്.
2014ൽ മൈക്രോസോഫ്റ്റ് ചെയർമാൻ പദവിയൊഴിഞ്ഞെങ്കിലും കമ്പനിയിൽ 1.34 ശതമാനം നിക്ഷേപം ഗേറ്റ്സിനുണ്ട്.
സമ്പത്തിൽ നല്ലൊരു പങ്കും ധനനിക്ഷേപങ്ങൾ നിയന്ത്രിക്കാനായി സ്ഥാപിച്ച കാസ്കേഡ് ഇൻവെസ്റ്റ്മെന്റ് എൽ.എൽ.സി എന്ന കമ്പനിയിലാണുള്ളത്.
ഓട്ടോനേഷൻ, ബെർക്ഷെയർ ഹാത്ത്വേ, കൊക്കക്കോള തുടങ്ങിയ വൻ കമ്പനികളിൽ കോടിക്കണക്കിനു ഡോളറിന്റെ നിക്ഷേപം കമ്പനി നടത്തിയിട്ടുണ്ട്.
ബില്ലും മെലിൻഡയും ചേർന്നു തുടക്കമിട്ട ജീവകാരുണ്യ സംഘടനയ്ക്ക് 52 കോടി യു.എസ് ഡോളറും നൽകിയിട്ടുണ്ട്.
അമേരിക്കയിലെ സിയാറ്റിലിലുള്ള ഗേറ്റ്സിന്റെ വസതിയായ ക്സാനഡു 2.0, 66,000 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടമാണ്. ഇവിടുത്തെ എല്ലാ സൗകര്യങ്ങളും കംപ്യൂട്ടർ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹായത്തോടെ പൂർണമായും ഓട്ടമേറ്റഡാണ്.
ഫ്ലോറിഡയിൽ 6 കോടി യു.എസ് ഡോളർ വിലവരുന്ന ഒരു മാളിക മുപ്പതേക്കർ കുതിര ഫാം
ഗ്രാൻഡ് ബോഗ് കയേ എന്ന 314 ഏക്കർ വിസ്തീർണമുള്ള ദ്വീപും ഗേറ്റ്സിന്റേതാണെന്ന് അഭ്യൂഹമുണ്ട്. അമേരിക്കയിൽ പലയിടത്തും റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങൾ ഗേറ്റ്സ് കുടുംബം നടത്തിയിട്ടുണ്ട്.
ബൊംബാർഡിയർ ബിഡി 700 ഗ്ലോബൽ എക്സ്പ്രസ് വിഭാഗത്തിലെ രണ്ടു ജെറ്റ് വിമാനങ്ങൾ, പോർഷെ, ജാഗ്വർ, മെഴ്സിഡീസ്, ഫെരാരി ഉൾപ്പെടെ വമ്പൻ കാർ ശേഖരം.
ഡാവിഞ്ചി സ്വന്തം കൈപ്പടയിലെഴുതിയ കോഡക്സ് ലീസെസ്റ്റർ എന്ന കയ്യെഴുത്തു പ്രതിയടക്കം വിലയേറിയ പല കലാവസ്തുക്കളും ഗേറ്റ്സ് സ്വന്തമാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |