ബർബുഡ: സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതിയായ വജ്ര വ്യാപാരി മെഹുൽ ചോക്സിയെ ഉടൻ ഇന്ത്യയിലേക്ക് അയക്കുമെന്ന് ആന്റിഗ്വ പ്രധാനമന്ത്രി ഗാസ്റ്റൺ ബ്രൌൺ പറഞ്ഞു. ആന്റിഗ്വയിലേക്ക് വരാൻ ചോക്സിയെ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, ചോക്സി ഇപ്പോൾ ഇന്ത്യൻ പൗരനല്ലെന്നും അദ്ദേഹത്തെ ആന്റിഗ്വയിലേക്ക് അയക്കാനെ സാധിക്കൂ എന്നും ചോക്സിയുടെ അഭിഭാഷകനായ വിജയ് അഗർവാൾ വ്യക്തമാക്കി. ഇന്ത്യയിലേക്ക് അയക്കുന്നതിന്റെ നടപടികൾക്കെതിരെ ആന്റിഗ്വൻ ഹൈക്കോടതി ഓർഡർ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ചോക്സി ആന്റിഗ്വൻ പൗരത്വം സ്വീകരിച്ചതോടെ ഇന്ത്യൻ സിറ്റിസൺഷിപ്പ് ആക്ട് അനുസരിച്ച് അദ്ദേഹത്തിന്റെ ഇന്ത്യൻ പൗരത്വം റദ്ദായി. അതിനാൽ ആന്റിഗ്വയിലേക്ക് മാത്രമേ നിയമപരമായി അദ്ദേഹത്തെ നാടുകടത്താനാവൂ. ഇന്ത്യയിലേക്ക് നാടു കടത്തുമോ എന്ന ചോദ്യത്തിന് പോലും പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, ചോക്സി സ്വമേധയാ ഡൊമിനികയിൽ പോകില്ലെന്നും ഇതിൽ സംശയാസ്പദമായ എന്തോ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, ചോക്സി ഇന്ത്യൻ പൗരനാണെന്നും അദ്ദേഹത്തെ ഇന്ത്യയ്ക്ക് കൈമാറാൻ മതിയായ കാരണങ്ങളുണ്ടെന്നും കേന്ദ്രത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. ''സി.ബി.ഐ.യും ഇ.ഡിയും രജിസ്റ്റർ ചെയ്ത കേസുകളിൽ ചോക്സിയ്ക്കെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇപ്പോൾ മറ്റൊരു രാജ്യത്ത് അനധികൃതമായി പ്രവേശിച്ചതോടെയാണ് ചോക്സി പിടിയിലായത്. അതിനാൽ അവിടെനിന്ന് നാടു കടത്താൻ ഈ കാരണങ്ങളെല്ലാം മതിയാകും - അദ്ദേഹം വിശദീകരിച്ചു.
ശ്രമമാരംഭിച്ച് ഇന്ത്യ
അതേസമയം, നയതന്ത്ര ചാനലുകളുടെ സഹായത്താൽ ചോക്സിയെ തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഇന്ത്യ. ഇന്ത്യയ്ക്ക് ഡൊമിനികയുമായി മികച്ച ബന്ധമുണ്ടെന്നും ഇക്കഴിഞ്ഞയിടയ്ക്കാണ് സൗജന്യമായി ഒരു ലക്ഷം കൊവിഡ് വാക്സിൻ ഡോസ് ഡൊമിനികയിൽ എത്തിച്ചെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും സംഭവങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്നാണ് ഉന്നതവൃത്തങ്ങൾ നൽകുന്ന സൂചന. ചോക്സിയെ തിരികെ എത്തിക്കാനുള്ള എല്ലാശ്രമങ്ങളും ഇന്ത്യ ആരംഭിച്ചതായും ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.കൂടാതെ, ഡൊമിനികയിൽ ചോക്സി അനധികൃതമായി പ്രവേശിച്ചത് കൊണ്ട് ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന പ്രക്രിയ എളുപ്പമാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |