ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാനിൽ ഏതെങ്കിലും തരത്തിലുളള നടപടികൾക്ക് പാകിസ്ഥാനെ താവളമാക്കാനോ ഉപയോഗിക്കാനോ അമേരിക്കയെ അനുവദിക്കില്ലെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. അൽ-ഖ്വയ്ദ, ഐസിസ്, താലിബാൻ എന്നിവയ്ക്കെതിരെ അതിർത്തി കടന്നുളള ഭീകരവിരുദ്ധ ദൗത്യങ്ങൾ നടത്താൻ യു.എസിന് താവളമൊരുക്കി പാകിസ്ഥാൻ സഹായിക്കുമോയെന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. അഫ്ഗാനിസ്ഥാനിലെ ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്കായി അമേരിക്കയ്ക്ക് സൈനിക താവളങ്ങൾ ഒരുക്കാനുളള സാദ്ധ്യത പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷിയും തള്ളിക്കളഞ്ഞിരുന്നു. അതേ സമയം അമേരിക്കൻ സേനയ്ക്ക് താവളങ്ങൾ നൽകേണ്ടതില്ലെന്ന പാകിസ്ഥാൻ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി താലിബാൻ വക്താവ് സൊഹൈൽ ഷഹീൻ പ്രതികരിച്ചു. പാകിസ്ഥാനിൽ താവളങ്ങൾ വേണമെന്ന അമേരിക്കയുടെ ആവശ്യം നീതീകരിക്കാനാവില്ലെന്ന് ഷഹീൻ കൂട്ടിച്ചേർത്തു. സെപ്റ്റംബർ 11 ഓടെ അഫ്ഗാനിസ്താനിൽ നിന്നും യു.എസ് സൈന്യത്തെ പൂർണമായി പിൻവലിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |