കേപ്ടൗണ്‍: ഒരു സ്ത്രീക്ക് ഒന്നിലധികം ഭർത്താക്കന്മാരെ അനുവദിക്കുന്ന ബഹുഭർതൃത്വ നിയമനിർമാണത്തിന് തയാറെടുത്ത് ദക്ഷിണാഫ്രിക്കൻ സർക്കാർ. ദക്ഷിണാഫ്രിക്കൻ ഭരണഘടന പ്രകാരം സ്വവര്‍ഗ വിവാഹവും പുരുഷന്‍മാര്‍ക്ക് ഒന്നിലധികം ഭാര്യമാരെ വിവാഹം ചെയ്യാനും അനുമതിയുണ്ട്. എന്നാൽ സ്ത്രീകൾക്ക് ഒരു ഭർത്താവ് മാത്രമേ പാടുള്ളൂവെന്ന നിലവിലെ നിയമം ഭേദഗതി ചെയ്യാനാണ് സർക്കാർ തീരുമാനം. ഇക്കാര്യത്തിൽ തുല്യ നീതി വേണമെന്ന ലിംഗനീതി പ്രവര്‍ത്തകരുടെ ആവശ്യപ്രകാരമാണ് സർക്കാർ പുതിയ നിയമനിർമാണത്തിനൊരുങ്ങുന്നത്. ആഭ്യന്തര വകുപ്പ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് സ്ത്രീകള്‍ക്ക് ഒന്നിലധികം ഭര്‍ത്താക്കന്‍മാർ ആകാമെന്ന നിർദേശം വെച്ചിരിക്കുന്നത്. ഇത് രാജ്യത്ത് പുതിയ വാവാദങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ചിട്ടുണ്ട്. എന്നാൽ സർക്കാരിന്റെ ഈ നീക്കത്തിനെതിരെ യാഥാസ്ഥിക വിഭാഗക്കാരും ചില മതനേതാക്കളും രംഗത്തെത്തി. പുതിയ നിയമ നിർമ്മാണം ആഫ്രിക്കൻ സംസ്കാരത്തെ നശിപ്പിക്കുമെന്നും ഇത്തരം വിവാഹങ്ങളിലൂടെയുണ്ടാകുന്ന മക്കളുടെ ഭാവിയെ ഇത് ദോഷകരമായി ബാധിക്കുമെന്നും നാല് ഭാര്യമാരുള്ള യാഥാസ്ഥിക നേതാവ് മൂസാ മെസലുകു പറഞ്ഞു. സ്ത്രീകള്‍ക്ക് ഒന്നിലധികം ഭര്‍ത്താക്കന്‍മാര്‍ എന്നത് അസ്വീകാര്യമാണെന്ന് ആഫ്രിക്കന്‍ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് കെന്നെത്ത് മെഷോ പറഞ്ഞു. സ്ത്രീകൾക്ക് ഒന്നിലധികം ഭര്‍ത്താക്കന്‍മാരുമായി ജീവിക്കാനാകില്ലെന്നും കാരണം പുരുഷന്‍മാര്‍ അസൂയാലുക്കളും സ്വാര്‍ത്ഥന്‍മാരുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു കുട്ടി ജനിച്ച് ഡിഎന്‍എ ടെസ്റ്റ് നടത്തിയതിന് ശേഷം മാത്രമേ പിതാവാരാണെന്ന് കണ്ടെത്തനാകൂവെന്നും ഇത് വളരെയേറെ ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നും നിയമത്തെ എതിർത്ത് ഇസ്ലാമിക് അല്‍ ജമാ പാര്‍ട്ടി നേതാവ് ഗനീഫ് ഹെന്‍ഡ്രിക് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |