ജനീവ: ഭാരത് ബയോടെക്കും ഐ.സി.എം.ആറും തദ്ദേശീയമായി വികസിപ്പിച്ച കൊവിഡ് വാക്സിനായ കൊവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം നല്കുന്നത് സംബന്ധിച്ച വിഷയത്തിൽ ആഗസ്റ്റിൽ തീരുമാനമുണ്ടാകുമെന്ന് ഡബ്ല്യു.എച്ച്.ഒ മുഖ്യ ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥൻ അറിയിച്ചു. കൊവാക്സിന് ഇന്ത്യയിൽ അടിയന്തിര ഉപയോഗത്തിന് ഈ വർഷം ജനുവരിയിൽ അംഗീകാരം ലഭിച്ചെങ്കിലും ലോകാരോഗ്യ സംഘടനയുടെ അനുമതി നേടാൻ വാക്സിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
അതേ സമയം ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനെട്ട് കോടി ഇരുപത്തിയൊമ്പത് ലക്ഷം കടന്നു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം മരണസംഖ്യ 39.62 ലക്ഷം പിന്നിട്ടു. പതിനാറ് കോടി എഴുപത്തിയഞ്ച് ലക്ഷം പേർ രോഗമുക്തി നേടി. അമേരിക്കയാണ് രോഗബാധിതരുടെ എണ്ണത്തിൽ മുന്നിൽ. രാജ്യത്തെ രോഗബാധിതരുടെ എണ്ണം മൂന്നരക്കോടിയോട് അടുത്തു. മരണസംഖ്യ 6.20 ലക്ഷമായി ഉയർന്നു. നിലവിൽ 48 ലക്ഷത്തിലധികം പേർ ചികിത്സയിലുണ്ട്.
ഡെൽറ്റ പ്ലസ് ഭീഷണിയല്ല : ഡബ്ല്യു.എച്ച്.ഒ
ലോകരാജ്യങ്ങളിൽ കൊവിഡ് ഡെൽറ്റ വകഭേദം ഭീതി പരത്തുന്നതിനിടെ ആശ്വാസമായി ഡബ്യു.എച്ച്.ഒ . ഡെൽറ്റയുടെ ജനിതക മാറ്റം സംഭവിച്ച വകഭേദമായ ഡെൽറ്റ പ്ലസിനെ നിലവിൽ വലിയ ഭീഷണിയായി കാണേണ്ടതില്ലെന്നും ഡെൽറ്റ പ്ലസ് കേസുകൾ വളരെക്കുറച്ച് മാത്രമേ റിപ്പോർട്ട് ചെയ്തിട്ടുള്ളൂവെന്നും ലോകാരോഗ്യ സംഘടനയുടെ മുഖ്യ ശാസത്രജ്ഞയായ ഡോ.സൗമ്യ സ്വാമിനാഥൻ. കൊവിഷീൽഡിനെ വാക്സിൻ പാസ്പോർട്ടിൽ നിന്ന് ഒഴിവാക്കാനുള്ള ചില രാജ്യങ്ങളുടെ നീക്കത്തേയും സൗമ്യ വിമർശിച്ചു. ഇതേ വാക്സിൻ മറ്റൊരു പേരിൽ യൂറോപ്യൻ രാജ്യങ്ങളിൽ വിതരണം ചെയ്യുമ്പോൾ അതിന് അംഗീകാരം നല്കുകയും സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി കൊവിഷീൽഡിന് അംഗീകാരം നിഷേധിക്കുകയും ചെയ്യുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ലെന്നും കൂട്ടിച്ചേർത്തു.
ഇന്ത്യയിലാണ് കൊവിഡിന്റെ ജനിതക മാറ്റം വന്ന അപകടകാരിയായ ഡെൽറ്റ വകഭേദം ആദ്യമായി കണ്ടെത്തിയത്. കൊവിഡ് രണ്ടാം തരംഗം രാജ്യത്ത് ഇത്രയേറെ രൂക്ഷമാകാനുള്ള കാരണവും ഈ വൈറസായിരുന്നു. അതിനാൽ വൈറസിനെ അതീവ ജാഗ്രതാ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞു വന്ന സാഹചര്യത്തിലാണ് ഡെൽറ്റയുടെ വകഭേദമായ ഡെൽറ്റ പ്ലസ് രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ ലോകത്താകമാനം 12 രാജ്യങ്ങളിലും ഇന്ത്യയിൽ 12 സംസ്ഥാനങ്ങളിലുമാണ് ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |