ഒട്ടാവ : സാമ്പത്തികമായി പിന്നാക്കം നിന്നിരുന്ന ഗോത്ര വർഗക്കാരായ കുടുംബങ്ങളിൽ നിന്നുള്ള കുട്ടികളെ പഠിപ്പിക്കാനെന്ന പേരിൽ ബലമായി പിടിച്ചു കൊണ്ട് പോയി കൊടിയ പീഡനങ്ങൾക്കിരയാക്കി കൊന്നു തള്ളിയ സംഭവത്തിൽ കാനഡയിൽ അശാന്തി വ്യാപിക്കുന്നു. സർക്കാർ സാമ്പത്തിക സഹായത്തോടെ കത്തോലിക സഭ നടത്തിയ റസിഡൻഷ്യൽ സ്കൂളുകളിലാണ് നിരവധി കുഞ്ഞു ബാല്യങ്ങൾ ഹോമിക്കപ്പെട്ടത്. ഇങ്ങനെ പാർപ്പിച്ചിരുന്ന കുട്ടികൾ ക്രൂര പീഡനത്തിനും ലൈംഗിക ചൂഷണങ്ങൾക്കും ഇരയാക്കപ്പെട്ടിരുന്നുവെന്ന് 2015ൽ കണ്ടെത്തിയിരുന്നു. ഈ റിപ്പോർട്ടുകളെ അടിസ്ഥാനമാക്കി സ്കൂൾ പരിസരങ്ങളിൽ നടത്തിയ വിശദമായ പരിശോധനയിലാണ് പിഞ്ഞു കുഞ്ഞുങ്ങളുടേതടക്കമുള്ള കൂട്ട കുഴിമാടങ്ങൾ കണ്ടെത്തിയത്. 1840 മുതൽ 1990 വരെയായിരുന്നു ഇത്തരം സ്‌കൂളുകൾ നിലനിന്നിരുന്നത്. അടുത്തിടെ നടന്ന ഖനനങ്ങളിൽ മാത്രം ബ്രിട്ടീഷ് കൊളംബിയയിലും സസ്കെച്വാനിലുമായി 1,000 ഓളം കുഴിമാടങ്ങളും മൃതദേഹാവശിഷ്ടങ്ങളുമാണ് കണ്ടെത്തിയത്. ഇതുവരെ 6000 ത്തിലധികം കുട്ടികൾ ഇങ്ങനെ മരിച്ചെന്നാണ് ഔദ്യോഗിക കണക്കുകൾ. ഇത് സാംസ്കാരിക വംശഹത്യയെന്ന കൊടുംപാതകത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. സംഭവത്തിൽ കത്തോലിക്ക സഭാ നേതൃത്വത്തിന്റെ ഭാഗത്ത് നിന്നോ ബ്രിട്ടന്റെ ഭാഗത്ത് നിന്നോ കാര്യമായ പ്രതികരണങ്ങളുണ്ടാകാതിരുന്നത് കാനഡയിൽ വൻ പ്രതിഷേധങ്ങൾക്ക് വഴി വെച്ചിരുന്നു. വംശഹത്യയിൽ അഭിമാനമില്ല എന്ന മുദ്രാവാക്യമുയർത്തി രാജ്യത്തിനെറെ പലഭാഗങ്ങളിലും ജനങ്ങൾ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരിക്കുകയാണ്. ജൂലായ് 1 ന് കാനഡ ദിനത്തിൽ ജനരോഷം അണപൊട്ടി. കോളനി രാജവാഴ്ചയുടെ ബാക്കി ശേഷിപ്പുകളായ വിക്ടോറിയ രാജ്ഞിയുടേയും ബ്രിട്ടണിലെ നിലവിലെ രാജ്ഞിയായ എലിസബത്ത് രാജ്ഞിയുടേയും പ്രതിമകൾ ജനം തല്ലിത്തകർത്തു. വിന്നിപെഗിൽ നടന്ന പ്രതിഷേധത്തിൽ ഗോത്രവർഗക്കാരുടെ വേഷത്തിലെത്തിയ പ്രതിഷേധക്കാർ 'ഞങ്ങളുടെ കുഞ്ഞുങ്ങളെ തിരിച്ച് തരിക' എന്നാവശ്യപ്പെട്ട് രാജ്ഞിമാരുടെ പ്രതിമകള്‍ വികൃതമാക്കുകയും ചുവന്ന തുണി കഴുത്തിന് മുറുക്കി പ്രതീകാത്മക വധശിക്ഷ നടപ്പാക്കുകയും ചെയ്തതായാണ് റിപ്പോർട്ട്.
നിർബന്ധിത മതപരിവർത്തനം മുഖ്യ അജണ്ടയാക്കി പ്രവർത്തിച്ചിരുന്ന ഈ സ്കൂളുകൾ നടത്തിയതിനും കുഞ്ഞുങ്ങളുടെ കൂട്ടക്കൊലകളിലും ഖേദം പ്രകടിപ്പിച്ച് കനേഡിയൻ സർക്കാരും പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും ആവർത്തിച്ച് മാപ്പ് പറഞ്ഞിരുന്നു.
കത്തോലിക്ക സഭയുടെ കീഴിലുള്ള സ്കൂളുകളിൽ നടന്ന കൂട്ടക്കുരുതിയിൽ മാർപാപ്പ മാപ്പ് പറയണമെന്ന ആവശ്യങ്ങൾ ശക്തമാകുന്നതിനിടെ കാനഡയിലെ ഗോത്രവർഗ സമൂഹവുമായി ഡിസംബറിൽ വത്തിക്കാനിൽ വച്ച് കൂടിക്കാഴ്ച നടത്താമെന്ന് ഫ്രാൻസിസ് മാർപാപ്പ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |