ഇസ്ലാമാബാദ് : പാകിസ്ഥാനിലെ അഫ്ഗാൻ സ്ഥാനപതിയായ നജീബുള്ള അലികിലിന്റെ മകളെ അജ്ഞാതരായ സംഘം തട്ടിക്കൊണ്ടു പോയി മർദ്ദിച്ചു. ഇസ്ലാമാബാദിൽ നടന്ന സംഭവം അഫ്ഗാനിസ്ഥാൻ സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. നജീബുള്ള അലികിലിന്റെ മകളായ സിൽസില അലികിലിനെ വീട്ടിലേക്ക് മടങ്ങും വഴിയാണ് അക്രമികൾ തട്ടിക്കൊണ്ടു പോയത്. ക്രൂരമായി മർദ്ദിച്ച ശേഷം പെൺകുട്ടിയെ കയ്യും കാലും കൂട്ടിക്കെട്ടിയ നിലയിൽ വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. നിലവിൽ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പാകിസ്ഥാനെ രൂക്ഷമായി വിമർശിച്ച് അഫ്ഗാനിസ്ഥാൻ രംഗത്തെത്തി. പാകിസ്ഥാനിലെ അഫ്ഗാൻ പ്രതിനിധികൾക്കും അവരുടെ കുടുംബങ്ങൾക്കും സുരക്ഷ ഉറപ്പാക്കുന്നതിൽ വീഴ്ച വരുത്താൻ പാടില്ലെന്ന് അഫ്ഗാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സംഭവത്തെക്കുറിച്ച് പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സംഭവത്തെ തുടർന്ന് അഫ്ഗാനിസ്ഥാൻ സ്ഥാനപതിക്കും കുടുംബത്തിനുമുള്ള സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും പാകിസ്ഥാൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |