കൊലപാതകത്തിലേക്ക് നയിച്ചത് 1500 രൂപയുടെ തർക്കം
കുണ്ടറ: കേരളപുരത്ത് വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന സുനിൽ കുമാർ കൊല്ലപ്പെട്ട സംഭവത്തിൽ കസ്റ്റഡിയിലായിരുന്ന അയൽവാസിയും സുഹൃത്തുമായ സാംസണിന്റെ (42) അറസ്റ്റ് രേഖപ്പെടുത്തി. 1500 രൂപയെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
പൊലീസ് വിശദീകരണം: സുനിൽ കുമാറും സാംസണും മറ്റു സുഹൃത്തുക്കളും ഒന്നിച്ചിരുന്ന് മദ്യപിക്കുന്നത് പതിവായിരുന്നു. തിങ്കളാഴ്ച സന്ധ്യയോടെ വീടിനുസമീപത്തെ പറമ്പിൽ മദ്യപിക്കവേ, സാംസണിന്റെ പോക്കറ്റിലുണ്ടായിരുന്ന 1500 രൂപ സുനിൽകുമാർ എടുത്തു. സാംസൺ മദ്യലഹരിയിലായതിനാൽ പണം നഷ്ടപ്പെടുമെന്നും രാവിലെ തിരിച്ചേൽപ്പിക്കാമെന്നും പറഞ്ഞാണ് എടുത്തത്. എന്നാൽ രാത്രി എട്ടോടെ സുനിലിന്റെ വീട്ടിലെത്തി സാംസൺ പണം തിരികെ ആവശ്യപ്പെട്ടു. ഇരുവരും വാക്കേറ്റമായി.
ഇതേത്തുടർന്ന് സുനിൽ വീട്ടിലുണ്ടായിരുന്ന കത്തിയെടുത്ത് സാംസണ് നേരെ വീശി. കത്തി പിടിച്ചുവാങ്ങാൻ ശ്രമിക്കുന്നതിനിടെ സുനിലിന്റെ നെഞ്ചിൽ കുത്തേറ്റു. തിരിച്ച് ആക്രമിക്കുമെന്നു ഭയന്ന് സാംസൺ കത്തി പിടിച്ചുവാങ്ങി സുനിലിന്റെ മുതുകിലും കഴുത്തിലും കുത്തി. കുത്തേറ്റ് സുനിൽ വീണതോടെ സാംസൺ ആത്മഹത്യ ചെയ്യാനായി റെയിൽ പാതയിലെത്തിയെങ്കിലും ധൈര്യമുണ്ടായില്ല. പിന്നീട് വീട്ടിലെത്തി മുണ്ടിൽ പുരണ്ട ചോരക്കറ കഴുകിക്കളഞ്ഞശേഷം കൈലിയുടുത്ത് സുനിലിന്റെ വീടിന് സമീപമെത്തി നാട്ടുകാരെ വിളിച്ചുകൂട്ടുകയും പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു.
സാംസണിന്റെ പെരുമാറ്റത്തിൽ പൊലീസിന് തുടക്കത്തിലേ സംശയമുണ്ടായിരുന്നു. മാറ്റിയും മറിച്ചും ചോദിച്ചപ്പോൾ പരസ്പര വിരുദ്ധമായ മറുപടികളാണ് നൽകിയത്. സംഭവസ്ഥലത്തു വച്ചുതന്നെ സാംസണെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കൊല്ലം മുണ്ടയ്ക്കൽ സ്വദേശിയായ സാംസൺ കേരളപുരത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു. കൂലിപ്പണിയാണ്. വീട്ടിലെത്തിച്ച് തെളിവെടുത്ത ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ശാസ്താംകോട്ട ഡിവൈ എസ്.പി രാജ് കുമാർ, കുണ്ടറ സ്റ്റേഷൻ ഹൗസ് ഓഫീസർ ഒ. മഞ്ജുലാൽ, കുണ്ടറ എസ്.ഐ ബാബു കുറുപ്പ്, ഡോൺസ്റ്റൺ, ഹരീഷ്, എസ്.എസ്.ബി എസ്.ഐ സതീഷ് കുമാർ, സ്‌പെഷ്യൽ ബ്രാഞ്ച് എസ്.ഐ എസ്. സുഗുണൻ, എ.എസ്.ഐ അബ്ദുൽ അസീസ്,എസ്. സി.പി.ഒ സതീശൻ, സി.പി.ഒമാരായ സജീർ, ബൈജു, സന്തോഷ്, അരുൺ കൃഷ്ണൻ, കൃഷ്ണദാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |