കാബൂള്‍: ബ്രിട്ടീഷ് മുൻ സൈനികൻ പെൻ ഫാർതിങിന് ഇനി അഫ്ഗാൻ വിടാം. താൻ ഓമനിച്ച് വളർത്തിയ ഇരുന്നൂറോളം വളർത്തുമൃഗങ്ങൾക്കൊപ്പം, ആവലാതികളൊന്നുമില്ലാതെ. അഫ്ഗാനിൽ താലിബാൻ അധികാരം പിടിച്ചെടുത്തതോടെ രാജ്യം വിടാൻ ആഗ്രഹിച്ച പെൻ ഫാർതിങിന് മുന്നിൽ കടമ്പകളേറെയായിരുന്നു. രാജ്യം വിടാനായി പെൻ ഫാർതിങ്ങും മൃഗങ്ങളുമടങ്ങിയ സംഘവുമായി വിമാനത്താവളത്തിൽ എത്തിയിരുന്നെങ്കിലും നടപടി ക്രമങ്ങൾ പൂർത്തിയാക്കാനായില്ല. യു.എസ് യാത്രാ ചട്ടങ്ങൾ മാറ്റിയതോടെ ഫാർതിങിന്റെ യാത്ര മുടങ്ങി. തുടർന്ന് തന്റെ അവസ്ഥ വിവരിച്ച് അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. പിന്നാലെയാണ് യു.കെ സർക്കാർ വിഷയത്തിൽ ഇടപെട്ട് പെൻ ഫാർതിങിനും മൃഗങ്ങൾക്കും യാത്ര ചെയ്യാനായി ചാർട്ടേഡ് വിമാനം സജ്ജീകരിക്കാൻ തീരുമാനിച്ചത്. യാത്ര ആരംഭിക്കാനായി കാബൂൾ വിമാനത്താവളത്തിൽ യു.കെ സൈന്യം സഹായിക്കുമെന്നും സർക്കാർ അറിയിച്ചു. ഇരുന്നൂറോളം മൃഗങ്ങളെ സുരക്ഷിതമായി ഒഴിപ്പിക്കാനുള്ള ദൗത്യത്തിന് ഓപ്പറേഷൻ ആർക്ക് എന്നാണ് പേരിട്ടത്.
കാബൂളിൽ മൃഗസംരക്ഷണ കേന്ദ്രം നടത്തുകയായിരുന്ന പെൻ നപട്ടികളും പൂച്ചകളും ഉൾപ്പെടെ ഇരുന്നൂറോളം വളർത്തുമൃഗങ്ങളെയാണ് സംരക്ഷിച്ചിരുന്നത്. നൗസാദ് എന്ന പേരിൽ അഫ്ഗാനിൽ എൻ.ജി.ഒയും നടത്തുകയായിരുന്ന ഇദ്ദേഹം നിലവിലെ രാജ്യത്തെ സുരക്ഷാ ഭീഷണി കണക്കിലെടുത്താണ് സ്വദേശത്തേക്ക് മടങ്ങാൻ തീരുമാനിച്ചത്. അതേ സമയം അഫ്ഗാനിലെ പൗരന്മാരുടെ ഒഴിപ്പിക്കൽ നടപടി ഔദ്യോഗികമായി അവസാനിപ്പിച്ച ബ്രിട്ടൻ തങ്ങളുടെ സൈനികരെ സഹായിച്ച ഭൂരിഭാഗം അഫ്ഗാൻ പൗരന്മാരേയും ഒഴിപ്പിക്കാത്തത് വിമർശനങ്ങൾക്കിടയാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |