ന്യായ്പിഡോ: മ്യാൻമറിൽ മുസ്ലീം വിരുദ്ധ പ്രവർത്തനത്തിന് ആഹ്വാനം ചെയ്ത് വിവാദ നായകനായ അശിൻ വിരാതുവെന്ന ബുദ്ധ സന്യാസിയെ ജയിൽ മോചിതനാക്കി സൈന്യം.റോഹിഗ്യൻ മുസ്ലീംങ്ങൾക്കെതിരെ നിരന്തരം വിദ്വേഷ പരാമർശങ്ങൾ നടത്തി വന്ന വിരാതുവിനെ ബുദ്ധിസ്റ്റ് ബിൻ ലാദൻ എന്നും വിമർശകർ അഭിസംബോധന ചെയ്യാറുണ്ട്. രാജ്യത്ത് നടന്ന റോഹിഗ്യൻ വംശഹത്യക്ക് പിന്നിലും വിരാതുവിന് പങ്കുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. ആങ് സാങ് സൂചിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ കടുത്ത വിമർശകനായ ഇയാളെ സൂചിയുടെ കാലത്താണ് ജയിലിലടച്ചത്. അന്താരാഷ്ട്ര മാഗസിനായ ടൈം 'ബുദ്ധ തീവ്രവാദത്തിന്റെ മുഖം' എന്ന അടിക്കുറുപ്പോടെ ഇയാളുടെ ചിത്രം കവർ പേജായി നല്കുകയും വിരാതുവിന്റെ ചെയ്തികൾ ലോകത്തിന് മുന്നിൽ തുറന്ന് കാട്ടുകയും ചെയ്തു. 969 ഗ്രൂപ് എന്നറിയപ്പെടുന്ന സംഘം രൂപീകരിച്ച് ജനങ്ങൾക്കിടയിൽ കടുത്ത വംശീയ വിദ്വേഷം പടർത്താൻ ശ്രമിച്ച വിരാതുവിനെ പലതവണ ജയിലിലടച്ചിട്ടുണ്ട്. 2018ൽ ഫേസ്ബുക്ക് അടക്കമുള്ള സമൂഹ മാദ്ധ്യങ്ങൾ ഇയാളുടെ അക്കൗണ്ടുകൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. മ്യാൻമർ സൈന്യത്തിന്റെ പിന്തുണക്കാരനായി അറിയപ്പെടുന്ന വിരാതുവിന്റെ ജയിൽ മോചനത്തിന് പ്രത്യേക കാരണങ്ങളൊന്നും സൈന്യം വെളിപ്പെടുത്തിയിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |