കാബൂൾ : അഫ്ഗാനിൽ യു.എസ് സേനാപിന്മാറ്റത്തിന് ശേഷം വീണ്ടും ഭീകരാക്രമണം.കിഴക്കൻ അഫ്ഗാനിലെ ജലാലാബാദിൽ താലിബാൻ വാഹനങ്ങളെ ലക്ഷ്യമിട്ട് നടന്ന സ്ഫോടന പരമ്പരയിൽ 3 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിലേറെയും സ്ത്രീകളും കുട്ടികളുമാണെന്നാണ് വിവരം. സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. എന്നാൽ താലിബാന്റെ നയങ്ങളിൽ എതിർപ്പുള്ള ഐസിസ് ഭീകരരാണ് സംഭവത്തിന് പിന്നിലെന്ന് സൂചനയുണ്ട്. ഐസിസ് ഭീകരരുടെ ശക്തി കേന്ദ്രമായി അറിയപ്പെടുന്ന മേഖലയാണ് ജലാലാബാദ്. വഴിയരികിൽ സ്ഥാപിച്ചിരുന്ന ബോംബുകളിൽ താലിബാൻ ഭീകരർ സഞ്ചരിച്ച വാഹനം കയറിയിറങ്ങവെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
ഇന്നലെ രാവിലെ കാബൂളിലുണ്ടായ മറ്റൊരു സ്ഫോടനത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിരുന്നു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷണം നടത്തി വരികയാണെന്ന് താലിബാൻ അറിയിച്ചു.
അതേ സമയം അഫ്ഗാനിലെ ജനങ്ങളുടെ നിലവിലെ അവസ്ഥ തീർത്തും പരിതാപകരമാണെന്നും ഉടൻ സഹായമെത്തണമെന്നും യു.എൻ റിപ്പോർട്ട്. ആഗോളതലത്തിൽ യു.എൻ. അഭയാർത്ഥി വിഭാഗം തലവൻ ഫിലിപ്പോ ഗ്രാൻഡിയാണ് അഫ്ഗാനിലെ മനുഷ്യാവകാശ ലംഘനങ്ങൾ ചൂണ്ടിക്കാട്ടിയത്. അഫ്ഗാനിലെ പല പ്രവിശ്യകളിലേയും ജനങ്ങൾ കൊടിയ ദുരിതത്തിലാണ്. ജനങ്ങൾ ഭക്ഷണവും ശുദ്ധജലവും മരുന്നുകളും താമസൗകര്യങ്ങളും ഇല്ലാതെ കഷ്ടപ്പെടുകയാണ്. ഫിലിപ്പോ ഗ്രാൻഡി പറഞ്ഞു. അഫ്ഗാൻ ആരാണ് ഭരിക്കുന്നതെന്ന കാര്യം ഇപ്പോൾ പ്രസക്തമല്ലെന്നും ലോകരാജ്യങ്ങൾ മരുന്നും ഭക്ഷണങ്ങളും നൽകി അഫ്ഗാനിലെ പ്രതിസന്ധി പരിഹരിക്കാൻ തയ്യാറാവുകയാണ് വേണ്ടതെന്നും ഫിലിപ്പോ നിർദ്ദേശിച്ചു. ഒന്നരക്കോടിയിലധികം പേർക്ക് അടിയന്തിര സഹായം ആവശ്യമുണ്ടെന്നും മൂന്നരക്കോടി ജനങ്ങൾ രാജ്യത്തിന്റെ പലയിടങ്ങളിലായി അലഞ്ഞു നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേ സമയം താലിബാൻ സർക്കാരിനുള്ള രാജ്യാന്തര അംഗീകാരം സംബന്ധിച്ചു വ്യക്തത വരാതെ അഫ്ഗാനിസ്ഥാനുള്ള സഹായം തുടരാനാവില്ലെന്ന് രാജ്യാന്തര നാണ്യനിധി (ഐ.എം.എഫ്) അറിയിച്ചു.
അഫ്ഗാനിലെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിൽ ഐ.എം.എഫിന് ആശങ്കയുണ്ടെന്നും മാനുഷിക ദുരന്തം ഒഴിവാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ഐ.എം.എഫ് വക്താവ് ജെറി റൈസ് അഭ്യർഥിച്ചു. അഫ്ഗാൻ സർക്കാരിന്റെ അംഗീകാരം സംബന്ധിച്ച് രാജ്യാന്തര സമൂഹത്തിന്റെ മാർഗ നിർദ്ദേശമാണ് ഐ.എം.എഫ് പിന്തുടരുന്നതെന്നും അതിനാലാണ് ഫണ്ടുകൾ മരവിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
വനിത ഫുട്‌ബോൾ താരങ്ങൾക്കു പിന്നാലെ അഫ്ഗാനിസ്ഥാനിലെ നാടോടി ഗായകരും രാജ്യത്ത് നിന്ന് പലായനം ചെയ്യുന്നതായി റിപ്പോർട്ട്. യാത്രാരേഖകളില്ലാതെ പാകിസ്ഥാൻ അതിർത്തി കടന്ന അവർ പെഷാവറിലും ഇസ്ലാമാബാദിലും ഒളിവിൽ കഴിയുകയാണെന്നാണ് വിവരം.
അഫ്ഗാനിൽ തുടർന്നാൽ വധശിക്ഷ ലഭിച്ചേക്കുമെന്നു ഭയന്നാണു രാജ്യം വിട്ടതെന്ന് ഗായകർ പറഞ്ഞു. നാടോടി ഗായകനായ ഫവാദ് അന്തറാബിയെ താലിബാൻ ഭീകരർ കഴിഞ്ഞ മാസം വെടിവച്ച് കൊന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |