വാഷിംഗ്ടൺ: ഫേസ്ബുക്കും വാട്സ്ആപ്പും ഇൻസ്റ്റാഗ്രാമും മണിക്കൂറുകളോളം നിശ്ചലമായ സംഭവത്തിൽ മാപ്പ് പറഞ്ഞ് സി.ഇ.ഒ.മാർക്ക് സക്കർബർഗ്. തടസമുണ്ടായതിൽ ഖേദിക്കുന്നു. പ്രിയപ്പെട്ടവരുമായി നിരന്തരം ബന്ധം പുലർത്താൻ ഞങ്ങളുടെ സേവനങ്ങളെ നിങ്ങൾ എത്രത്തോളം ആശ്രയിക്കുന്നു എന്ന കാര്യം തനിക്ക് അറിയാമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ഏറെനേരം വാട്സാപ്പ് ഉപയോഗിക്കാൻ കഴിയാതിരുന്ന എല്ലാവരോടും മാപ്പ് ചോദിക്കുന്നതായി വാട്സാപ്പും ട്വീറ്റ് ചെയ്തിരുന്നു. തിങ്കളാഴ്ച രാത്രി ഇന്ത്യൻ സമയം 9.15 മുതലാണ് സോഷ്യൽ മീഡിയ ആപ്ലിക്കേഷനായ ഫേസ്ബുക്ക്, വാട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം എന്നിവ ഇന്ത്യയുൾപ്പെടെയുള്ള നിരവധി രാജ്യങ്ങളിൽ പണിമുടക്കിയത്. ഉപയോക്താക്കളെ സെർവറുമായി ബന്ധിപ്പിക്കുന്ന ഡൊമെയ്ൻ നെയിം സിസ്റ്റം തകരാറാണ് ഇതിന് കാരണമെന്നാണു വിലയിരുത്തൽ. ഫേസ്ബുക്കിന് പുറമെ ഗൂഗിളും ആമസോണുമടക്കമുള്ള സേവനങ്ങളിലും പ്രശ്നങ്ങൾ നേരിട്ടതായി റിപ്പോർട്ടുണ്ട്. എകദേശം 7 മണിക്കൂറോളം സേവനങ്ങൾ തടസപ്പെട്ടു.
ഈ 7 മണിക്കൂറുകളിൽ സക്കർബെർഗിനുണ്ടായത് അറുനൂറു കോടിയിലധികം ഡോളറിന്റെ നഷ്ടമാണെന്നാണ് റിപ്പോർട്ടുകൾ. ഇതിന് പിന്നാലെ സക്കർബർഗിന്റെ ആസ്തി 121.6 ബില്യൻ ഡോളറാവുകയും ബ്ലൂംബെർഗ് ബില്യനേഴ്സ് ഇൻഡെക്സിൽ ബിൽ ഗേറ്റ്സിനു താഴെ അഞ്ചാം സ്ഥാനത്ത് എത്തുകയും ചെയ്തു. സേവനങ്ങൾ പണിനിർത്തിയതോടെ ഫേസ്ബുക്ക് ഓഹരികൾ വലിയ തോതിൽ വിറ്റഴിക്കപ്പെട്ടു. തിങ്കളാഴ്ച ഓഹരിവിലയിൽ 4.9 ശതമാനമാണ് ഇടിവുണ്ടായത്. ഫേസ്ബുക്കിന്റെ ഗുരുതരമായ സുരക്ഷാ വീഴ്ചകളെ പറ്റിയുള്ള രേഖകൾ ദി വാൾ സ്ട്രീറ്റ് ജേർണൽ പ്രസിദ്ധീകരിച്ചിരുന്നു. ഫേസ്ബുക്ക് സിവിക് മിസ്ഇൻഫർമേഷൻ ടീമിൽ ലീഡ് പ്രോഡക്ട് മാനേജർ ആയിരുന്ന ഫ്രാൻസെസ് ഹോജൻ വഴിയാണ് ഈ രേഖകൾ പുറത്തായതെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അതേ സമയം യു.എസ് സർക്കാർ തങ്ങൾക്കെതിരെ ഫയൽ ചെയ്ത കേസ് പിൻവലിക്കണമെന്ന് കോടതിയോട് ഫേസ്ബുക്ക് ആവശ്യപ്പെട്ടു. കൗമാരക്കാരെ മോശമായി സ്വാധീനിക്കുന്ന പരസ്യങ്ങൾ ഫേസ്ബുക്ക് പ്രസിദ്ധീകരിക്കുന്നുവെന്നാണ് സർക്കാർ വാദം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |