കാബൂൾ: കാണ്ഡഹാറിലെ ഷിയ പള്ളിയിൽ വെള്ളിഴ്ചയുണ്ടായ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐസിസ്. ഒരാഴ്ചയ്ക്കിടെ ഷിയാ വിഭാഗങ്ങളുടെ ആരാധനാലയങ്ങൾക്ക് നേരെ നടക്കുന്ന രണ്ടാമത്തെ ആക്രമണമായിരുന്ന് ഇത്. കുന്ദൂസിലും കാണ്ഡഹാറിലെയും ചാവേർ ആക്രണങ്ങൾ തങ്ങൾ നടത്തിയതാണെന്ന് ഐസിസ് പ്രസ്താവനയിൽ അറിയിച്ചു. അതേ സമയം അഫ്ഗാനിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ആക്രമണങ്ങൾ പതിവായതോടെ രാജ്യത്തെ ഷിയാ മസ്ജിദുകളിൽ സുരക്ഷ ശക്തമാക്കാൻ താലിബാൻ സർക്കാർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഷിയ പള്ളികളിൽ കൂടുതൽ പോലീസുകാരെ വിന്യസിച്ചു. പരിശോധനയ്ക്ക് ശേഷം മാത്രമേ പള്ളികളിലേക്ക് ആളുകളെ കയറ്റുകയുള്ളു.മസ്ജിദിന്റെ സംരക്ഷണ ചുമതലയുള്ളവർക്ക് മതിയായ സുരക്ഷ ഉറപ്പുവരുത്താൻ കഴിഞ്ഞില്ലെന്ന് താലിബാൻ ഉന്നത നേതൃത്വം വിലയിരുത്തിയതിനെ തുടർന്നാണ് പൊലീസിന് ചുമതല നല്കാൻ തീരുമാനിച്ചത്. താലിബാൻ അഫ്ഗാനിൽ അധികാരം പിടിച്ചെടുത്തതോടെ ഐസിസ് ഭീകരർ രാജ്യത്ത് തുടർച്ചയായി ആക്രമങ്ങൾ നടത്തുകയാണ്. ഇവരെ പ്രതിരോധിക്കാൻ തങ്ങൾക്ക് കഴിയുമെന്ന് താലിബാൻ ആവർത്തിച്ച് അവകാശപ്പെടുമ്പോഴും സ്ഫോടനങ്ങളിൽ നിരവധി പേരാണ് കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്നത്. വെള്ളിയാഴ്ച കാണ്ഡഹാറിലെ ഷിയ മസ്ജിദിൽ പ്രാർത്ഥനയ്ക്കിയയുണ്ടായ ആക്രമണത്തിൽ 47പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കഴിഞ്ഞയാഴ്ച കുന്ദുസിലെ ബർഗാ മസ്ജിദിലുണ്ടായ ചാവേർ ആക്രമണത്തിൽ 80 പേർ കൊല്ലപ്പെടുകയും നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
കോടതി ഉത്തരവില്ലാതെ പരസ്യമായി വധശിക്ഷയില്ല : താലിബാൻ
രാജ്യത്തെ സുപ്രീംകോടതിയുടെ ഉത്തരവില്ലാതെ പരസ്യമായി വധശിക്ഷ നടപ്പാക്കില്ലെന്ന് താലിബാൻ നേതൃത്വം. കുറ്റവാളിയെ കുറ്റം ചെയ്തതായി കണ്ടെത്തിയാലും കോടതി ഉത്തരവ് പുറപ്പെടുവിക്കുന്നതുവരെ ശിക്ഷ നടപ്പാക്കാൻ പാടില്ലെന്ന് താലിബാൻ ഇടക്കാല മന്ത്രിസഭ തീരുമാനിച്ചതായി താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് ട്വിറ്ററിൽ അറിയിച്ചു.
'സുപ്രീം കോടതി പരസ്യമായി വധശിക്ഷ നടപ്പാക്കാൻ ഉത്തരവ് നല്കാതെയുള്ള പൊതു വധശിക്ഷകളും മൃതദേഹങ്ങൾ പരസ്യമായി പ്രദർശിപ്പിക്കുന്നതും ഒഴിവാക്കണം . കുറ്റവാളി ശിക്ഷിക്കപ്പെടുകയാണെങ്കിൽ ജനങ്ങൾക്ക് അറിയാൻ ശിക്ഷ വിശദീകരിക്കണമെന്നാണ് പുതിയ തീരുമാനം. അഫ്ഗാനിൽ ശരിയത്ത് നിയമ പ്രകാരം പരസ്യമായ വധശിക്ഷയും അംഗവിച്ഛേദവും നടപ്പിലാക്കുമെന്ന് താലിബാന്റെ മുതിർന്ന അംഗമായ മുല്ലാ നൂറുദ്ദീൻ തുറാബി പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ അമേരിക്കയുൾപ്പെടെയുള്ള ലോകരാജ്യങ്ങൾ രംഗത്തെത്തിയിരുന്നു. ഇതോടെയാണ് താലിബാൻ നിലപാട് മയപ്പെടുത്തിയതെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |