റിയാദ്: സൗദിയിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും ലബനനുമായുള്ള വ്യാപാര, സാമ്പത്തിക ഇടപാടുകൾ പൂർണമായും നിറുത്തിവച്ചെന്ന് ഫെഡറേഷൻ ഒഫ് സൗദി ചേംബേഴ്‌സ്. സൗദിക്കെതിരായ ഭീകര പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്ന ലബനൻ ഭരണകൂടത്തിന്റെ നിലപാടിൽ പ്രതിഷേധിച്ചാണിത്.പുതിയ പ്രഖ്യാപനത്തിലൂടെ ലബനനെതിരെ സാമ്പത്തിക ഉപരോധത്തിന് സമാനമായ തീരുമാനമാണ് സൗദി കൈക്കൊണ്ടിരിക്കുന്നത്. ലബനൻ ഭരണകൂടവുമായും കമ്പനികളുമായും ഒരു വിധത്തിലുള്ള വ്യാപാര, സാമ്പത്തിക ഇടപാടുകളും സൗദി കമ്പനികളുടെ ഭാഗത്തുനിന്നുണ്ടാവരുതെന്ന് ഉത്തരവിൽ പറയുന്നു. ലബനനിലുള്ള സൗദി നിക്ഷേപകർക്കും ഉപരോധം ബാധകമാണ്.
രാജ്യത്തേക്ക് മയക്കു മരുന്ന് കടത്താൻ നടക്കുന്ന ശ്രമങ്ങൾക്കും ലബനൻ പിന്തുണ നൽകുന്നുണ്ടെന്നും ഇത് തടയുന്നതിന് ലബനൻ അധികൃതരുമായി നടത്തിയ ശ്രമങ്ങൾ വിജയിച്ചില്ലെന്നും ഈ സാഹചര്യത്തിലാണ് ലബനനുമായുള്ള സാമ്പത്തിക ഇടപാടുകൾ നിറുത്തിവയ്ക്കാൻ ആഹ്വാനം ചെയ്തതെന്നും സൗദി വ്യക്തമാക്കി.
സാമ്പത്തിക പ്രതിസന്ധിയുണ്ടായേക്കാം
സൗദിയുടെ തീരുമാനം ലബനനെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുമെന്നാണ് വിദഗ്ദ്ധാഭിപ്രായം.ലബനന് ഇതുമൂലം 220 ദശലക്ഷം ഡോളറിന്റെ നഷ്ടം ഉണ്ടാകും. ഉപരോധം ഏറ്റവും കൂടുതൽ ബാധിക്കുക ലബനനിലെ കാർഷിക മേഖലയെയാണ്. 92 ദശലക്ഷം ഡോളർ നഷ്ടമാണ് ഈ മേഖലയിൽ മാത്രം കണക്കാക്കപ്പെടുന്നത്. ലബനന്റെ കാർഷിക, വ്യാവസായിക ഉത്പന്നങ്ങൾക്ക് പകരം വിപണി കണ്ടെത്തുക അത്ര എളുപ്പമല്ല. ലബനാനിലെ വിനോദ സഞ്ചാര മേഖലയ്ക്കും തീരുമാനം തിരിച്ചടിയാവും. അതേസമയം, വിഷയത്തിൽ ചർച്ച നടക്കുന്നുണ്ടെന്നും ഇരു രാജ്യങ്ങളും അനുനയ നീക്കത്തിലാണെന്നും റിപ്പോർട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |