ലണ്ടൻ: മനുഷ്യാവകാശ പ്രവർത്തകയും നൊബേൽ പുരസ്കാര ജേതാവുമായ മലാല യൂസഫ്സായി എല്ലാക്കാലവും വിവാഹത്തെ ശക്തമായി എതിർത്തിരുന്നു. കഴിഞ്ഞ ദിവസം പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ ഹൈ പെർഫോമൻസ് സെന്റർ ജനറൽ മാനേജർ അസ്സർ മാലിക്കിനെ മലാല വിവാഹം ചെയ്തതോടെ സമൂഹമാദ്ധ്യമങ്ങളിൽ വിമർശനം നിറഞ്ഞു. എന്നാൽ, വിമർശനങ്ങൾക്ക് ഒരഭിമുഖത്തിലൂടെ മറുപടിയുമായി എത്തിയിരിക്കുകയാണ് മലാല.
'എനിയ്ക്ക് വിവാഹം കഴിക്കണമെന്ന് താൽപര്യമേ ഉണ്ടായിരുന്നില്ല. അല്ലെങ്കിൽ 35 വയസ്സു വരെയെങ്കിലും വിവാഹം കഴിക്കരുതെന്ന് ഉണ്ടായിരുന്നു. ഞാൻ വിവാഹത്തിനെതിരെയായിരുന്നില്ല മറിച്ച് ആ ആചാരത്തിനെതിരെയായിരുന്നു ശബ്ദമുയർത്തിയിരുന്നത്.
വിവാഹം എന്ന വ്യവസ്ഥയുടെ പുരുഷമേധാവിത്വ വേരുകളെയും വിവാഹശേഷം സ്ത്രീകൾ ചെയ്യണമെന്നു പറയപ്പെടുന്ന വിട്ടുവീഴ്ചകളെയുമൊക്കെയാണ് ഞാൻ ചോദ്യം ചെയ്തത്. എന്റെ മനുഷ്യത്വവും സ്വാതന്ത്ര്യവും സ്ത്രീത്വവുമൊക്കെ നഷ്ടപ്പെടുമോ എന്ന് ഞാൻ ഭയന്നു, അതിനുള്ള ഏക പരിഹാരം വിവാഹം ഒഴിവാക്കുക എന്നതാണ് എന്നായിരുന്നു എന്റെ ചിന്ത.
വടക്കൻ പാകിസ്ഥാനിലെ മിക്കയിടങ്ങളിലും വിവാഹം എന്നത് സ്വന്തം കാലിൽ നിൽക്കാനുള്ള മറ്റൊരു വഴിയായാണ് കണക്കാക്കപ്പെടുന്നത്. സ്ത്രീകൾ പഠിച്ചില്ലെങ്കിലോ ജോലി നേടിയില്ലെങ്കിലോ ഏകവഴി വിവാഹം കഴിക്കുന്നതാണ്. എനിയ്ക്ക് പതിനാലാം വയസ്സിൽ അമ്മയായ ഒരു സുഹൃത്തുണ്ടായിരുന്നു.
എന്നാൽ, വിദ്യാഭ്യാസം നേടി അവബോധമുണ്ടാക്കി ശാക്തീകരിക്കപ്പെട്ട് വിവാഹം എന്ന വ്യവസ്ഥയെയും ബന്ധങ്ങളുടെ ഘടനയെയും പുനർനിർവചിക്കാൻ കഴിയുമെന്ന് ചിന്തിച്ചു. സംസ്കാരം എന്നത് ആളുകൾ ഉണ്ടാക്കുന്നതാണ്. അവർക്കത് മാറ്റുകയും ചെയ്യാം"- മലാല പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |