വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റായി പ്രവർത്തിച്ച ആദ്യ വനിതയെന്ന ബഹുമതി കരസ്ഥമാക്കി ചരിത്രത്തിലിടം നേടി വൈസ് പ്രസിഡന്റ് കമല ഹാരിസ്. പരിശോധനകൾക്കായി പ്രഡിഡന്റ് ജോ ബൈഡനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അനസ്തേഷ്യ നൽകിയതിനെ തുടർന്നാണ് ഒരു മണിക്കൂറും 25 മിനിറ്റും കമലയ്ക്ക് പ്രസിഡന്റ് പദവി കൈമാറിയതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ബൈഡനെ പതിവ് കൊളോണോസ്‌കോപി പരിശോധനയ്ക്കാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുടൽ സംബന്ധമായ പരിശോധനയാണിത്. വാഷിംഗ്ടണിന് പുറത്തുള്ള വാൾട്ടർ റീഡ് നാഷണൽ മിലിട്ടറി മെഡിക്കൽ സെന്റിലായിരുന്നു പരിശോധന. അമേരിക്കൻ സമയം വെള്ളിയാഴ്ച രാവിലെ 10.10നായിരുന്നു അധികാരക്കൈമാറ്റം. കമലയോടും പ്രസ് സെക്രട്ടറിയായ ജെൻ സാക്കിയോടും ആശയവിനിമയം നടത്തിയതിന് ശേഷം11.35 ആയപ്പോൾ ബൈഡൻ തിരികെ പദവിയിൽ പ്രവേശിച്ചെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. പ്രസിഡന്റിന് മറ്റു ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നും സ്ഥിരം പരിശോധനകളുടെ ഭാഗമായാണ് ആശുപത്രിയിൽ പ്രവേശിച്ചതെന്നും വൈറ്റ്ഹൗസ് അറിയിച്ചു. 2002 ലും 2007 ലും അന്നത്തെ പ്രസിഡന്റായിരുന്ന ജോർജ് ബുഷും സമാനമായി അധികാരം കൈമാറിയിരുന്നു. അമേരിക്കൻ ഭരണഘടന പ്രകാരം പ്രസിേഡന്റിന് അസൗകര്യമുണ്ടായാൽ തൽക്കാലത്തേയ്ക്ക് വൈസ് പ്രസിഡന്റിന് അധികാരം കൈമാറാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |