മോസ്‌കോ: കൊവിഡ് പുതിയ വകഭേദമായ ഒമൈക്രോൺ വാക്സിൻ പ്രതിരോധത്തെ ഭേദിക്കാൻ കഴിവുള്ള വകഭേദമാണെന്ന് ശാസ്ത്രജ്ഞർ അറിയിച്ചതിന് പിന്നാലെ സ്പുട്നിക് വാക്സിൻ ഒമൈക്രോൺ വകഭേദത്തെ ഫലപ്രദമായി ചെറുക്കുമെന്ന അവകാശവാദവുമായി റഷ്യ. റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് സി.ഇ.ഒ കിരിൽ ദിമിത്രിവാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡിന്റെ അപകടകാരികാളായ എല്ലാ വകഭേദത്തേയും സ്പുട്നിക് വാക്സിൻ പ്രതിരോധിക്കുമെന്നും കൊവിഡിനെതിരെ സ്പുട്നിക് വാക്സിൻ 91.6 ശതമാനം ഫലപ്രദമാണെന്ന് പരീക്ഷണങ്ങളിലൂടെ തെളിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒമൈക്രോൺ വകഭേദത്തിനെതിരെ ഫലപ്രാപ്തി വ്യത്യസ്ഥമായേക്കാം. രണ്ട് ആഴ്ചക്കുള്ളിൽ വാക്സിന്റെ ഫലപ്രാപ്തിയെ കുറിച്ച് അന്തിമ സ്ഥിരീകരണം വരുമെന്നും ദിമിത്രിവ് പറഞ്ഞു. അതേ സമയം ഒമൈക്രോണിനെതിരെ വാക്സിൻ വികസിപ്പിക്കാൻ കഴിയുമെന്ന് അസ്ട്രാസെനക കമ്പനിയും അറിയിച്ചിട്ടുണ്ട്. പുതിയ കൊവിഡ് വകഭേദത്തിനെതിരെ വാക്സിൻ വികസിപ്പിക്കാനുള്ള ശ്രമത്തിലാണെന്ന് നോവാവാക്സ് കമ്പനിയും അറിയിച്ചിട്ടുണ്ട്. വാക്സിന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾ ആഴ്ചകൾക്കകം പൂർത്തികരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും പുതിയ വൈറസിനെതിരായ സ്‌പൈക്ക് പ്രോട്ടീൻ വികസിപ്പിക്കാനുള്ള ശ്രമത്തിലാണെന്നും കമ്പനി അറിയിച്ചു. അതേ സമയം ബയോടെക്, ജോൺസൺ ആന്റ് ജോൺസൺ എന്നീ കമ്പനികൾ തങ്ങളുടെ വാക്സിനുകൾ ഒമൈക്രോണിനെതിരെ ഫലപ്രദമാണോയെന്ന പരീക്ഷണങ്ങൾ നടത്തിവരികയാണെന്ന് അറിയിച്ചിട്ടുണ്ട്. വൈറസിനെ ചെറുക്കാൻ കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും വീണ്ടും മാരകമായ കൊവിഡ് തരംഗമുണ്ടാകുന്നത് തടയുന്നതിന് പ്രാരംഭ ഘട്ടത്തിൽ തന്നെ യാത്രനിരോധനം ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നും ശാസ്ത്രജ്ഞന്മാർ ആവശ്യപ്പെടുന്നു. അതിതീവ്ര ഘടനാ മാറ്റം സംഭവിക്കുന്ന ഒമൈക്രോൺ ബാധിക്കുന്നവരിൽ മരണ സാദ്ധ്യത കൂടുതലാണെന്നാണ് പ്രാഥമിക നിഗമനം. ഇതുവരെ വൈറസ് ബാധിച്ചവരിലേറെയും ചെറുപ്പക്കാരാണ്. പരിശോധനയിൽ വൈറസിന്റെ എസ് ജീൻ കണ്ടെത്തുകയെന്നത് പ്രയാസമാണെന്നും ലോകാരോഗ്യ സംഘടന വിലയിരുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |