വാഷിംഗ്ടൺ : അഫ്ഗാനിൽ നിന്നുള്ള സേനാപിന്മാറ്റത്തിനിടെ തീവ്രവാദികളെന്ന് തെറ്റിദ്ധരിച്ച് യു.എസ് സേന നടത്തിയ ഡ്രോൺ ആക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ട സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കില്ലെന്ന് വ്യക്തമാക്കി പെൻ്റഗൺ. സംഭവത്തിൽ ആർക്കെതിരെയും അച്ചടക്ക നടപടി സ്വീകരിക്കേണ്ടതില്ലെന്ന് ആക്രമണത്തെക്കുറിച്ച് അന്വേഷിച്ച യു.എസ് ഉന്നതതല ആഭ്യന്തര സമിതി കഴിഞ്ഞമാസം റിപ്പോർട്ട് നല്കിയിരുന്നു. ഈ റിപ്പോർട്ട് യു.എസ് പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിൻ അംഗീകരിച്ചു. ഇതോടെ സംഭവത്തിലുൾപ്പെട്ട യു.എസ് സൈനികർക്കോ ഉദ്യോഗസ്ഥർക്കോ എതിരെ യാതൊരു വിധ നിയമ നടപടിയുണ്ടാകില്ലെന്ന് വ്യക്തമായി. സൈനാപിന്മാറ്റത്തിനിടെ കാബൂൾ വിമാനത്താവളത്തിന് പുറത്തു വച്ച് നടന്ന ചാവേർ ആക്രമണത്തിൽ 13 യു.എസ് സൈനികരുൾപ്പെടെ 183 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് ഐസിസ് ഭീകരർ സഞ്ചരിച്ച വാഹനമെന്ന് തെറ്റിദ്ധരിച്ച് യു.എസ് സേന നടത്തിയ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടത് അമേരിക്കയ്ക്ക് വേണ്ടി പ്രവർത്തിച്ചിരുന്ന സന്നദ്ധ പ്രവർത്തകനും കുടുംബവുമാണ്. കൊല്ലപ്പെട്ട 10 പേരിൽ 7 പേർ കുഞ്ഞുങ്ങളായിരുന്നു. ആദ്യ ഘട്ടത്തിൽ ഡ്രോൺ ആക്രമണത്തെത്തുടർന്ന് കാർ പൊട്ടിത്തെറിച്ചത് അതിനകത്ത് സ്‌ഫോട വസ്തുക്കൾ ഉള്ളതിനാലാണെന്ന് യു.എസ് സേന അവകാശവാദമുന്നയിച്ചെങ്കിലും പ്രതിഷേധം ശക്തമായതോടെ കൂടുതൽ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. അന്വേഷണത്തിനൊടുവിൽ സംഭവത്തിൽ സേനയ്ക്ക് പിഴവ് സംഭവിച്ചെന്ന് യു.എസ് സെൻട്രൽ കമാൻഡ് ജനറൽ കെന്നത്ത് മക്കെൻസി പറഞ്ഞു. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരം നല്കുമെന്നും യു.എസ് സൈനിക വക്താവ് അറിയിച്ചിരുന്നു. അതേ സമയം സംഭവത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കാത്ത യു.എസ് നിലപാടിനെ വിമർശിച്ച് താലിബാനും കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും രംഗത്തെത്തി. സംഭവത്തിൽ കുറ്റക്കാരായവരെ നിയമത്തിന് മുന്നിൽ കൊണ്ടു വന്ന് പരമാവധിശിക്ഷ നല്കി യു.എസ് നീതി ഉറപ്പാക്കണമെന്ന് താലിബാൻ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |