കാബൂൾ : അഫ്ഗാനിൽ മുൻ സർക്കാരുകളുടെ ഭരണകാലത്ത് രാജ്യത്തെ തിരഞ്ഞെടുപ്പുകൾക്ക് മേൽനോട്ടം വഹിച്ചിരുന്ന തിരഞ്ഞെടുപ്പ് കമ്മീഷനെ താലിബാൻ പിരിച്ചുവിട്ടു. നിലവിൽ രാജ്യത്ത്
തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആവശ്യമില്ലെന്ന് താലിബാൻ സർക്കാർ വക്താവ് ബിലാൽ കരിമി പറഞ്ഞു. എപ്പോഴെങ്കിലും ആവശ്യമുണ്ടെന്ന് തോന്നിയാൽ, ഇസ്ലാമിക് എമിറേറ്റ് ഈ കമ്മീഷനുകൾ പുനരുജ്ജീവിപ്പിക്കുമെന്നും കരിമി കൂട്ടിച്ചേർത്തു. ഇതു കൂടാതെ സമാധാന മന്ത്രാലയം, പാർലമെന്ററി കാര്യ മന്ത്രാലയം എന്നിവയും താലിബാൻ ഭരണകൂടം ഒഴിവാക്കി.
പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള എല്ലാത്തരം തിരഞ്ഞെടുപ്പുകളും നിയന്ത്രിക്കുകയും മേൽനോട്ടം വഹിക്കുകയും ചെയ്തിരുന്നത് 2006ൽ സ്ഥാപിതമായ സ്വതന്ത്ര തിരഞ്ഞെടുപ്പ് കമ്മീഷൻ (ഐ.ഇ.സി) ആയിരുന്നു. എന്നാൽ കമ്മീഷൻ പിരിച്ചു വിടുന്നത് വലിയ പ്രത്യാഘാതങ്ങൾക്കിടയാക്കുമെന്ന് മുൻ സർക്കാരിന്റെ ഭരണകാലത്ത് കമ്മീഷന്റെ തലവനായിരുന്ന ഔറംഗസീബ് പറഞ്ഞു.
ഈ കമ്മീഷനില്ലെങ്കിൽ രാജ്യത്ത് ഇനി തിരഞ്ഞെടുപ്പുകളൊന്നും ഉണ്ടാകില്ലെന്നും അഫ്ഗാനിസ്ഥാന്റെ പ്രശ്നങ്ങൾ ഒരിക്കലും പരിഹരിക്കപ്പെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |