മോസ്കോ : അത്യാധുനിക ഹൈപ്പർസോണിക് ക്രൂസ് മിസൈലായ സിർകോണിന്റെ പരീക്ഷണ വിക്ഷേപണങ്ങൾ വിജയകരമാക്കി റഷ്യ. പത്ത് സിർക്കോൺ മിസൈലുകളുടെ പരീക്ഷണമാണ് യുദ്ധക്കപ്പലിൽ നിന്ന് റഷ്യ നടത്തിയതെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. രണ്ട് പരീക്ഷണങ്ങൾ അന്തർവാഹിനിയിൽ വച്ചും നടന്നതായാണ് വിവരം. റഷ്യൻ നാവികസേനയുടെ " പ്രോജക്ട് 22350 അഡ്മിറൽ ഗോർഷ്കോവ് " പടക്കപ്പലിൽ നിന്നാണ് വിക്ഷേപണങ്ങൾ വിജയകരമായി നടന്നത്.
ആണവോർജ്ജ അന്തർവാഹിനിയായ ' സെവെറോഡ്വിൻസ്കി "ൽ നിന്നാണ് സിർകോൺ മിസൈലിന്റെ രണ്ട് പരീക്ഷണങ്ങൾ നടന്നത്. തങ്ങളുടെ സൈന്യം സിർകോൺ ഹൈപ്പർസോണിക് മിസൈലുകൾ ഒരേസമയം വിജയകരമായി തൊടുത്തുവിട്ടതായി കഴിഞ്ഞാഴ്ച റഷ്യ സ്ഥിരീകരിച്ചിരുന്നു. സമീപകാലത്തായി സിർകോണിന്റെ ഏതാനും പരീക്ഷണങ്ങൾ റഷ്യ വിജയകരമായി നടത്തിയിരുന്നു. യുക്രെയ്ൻ വിഷയവും അമേരിക്കയുമായുള്ള ഭിന്നതയും രൂക്ഷമാകുന്ന ഘട്ടത്തിലാണ് റഷ്യയുടെ പുതിയ നീക്കമെന്നത് ശ്രദ്ധേയമാണ്.
2020 നവംബറിലും സിർകോൺ ആന്റി - ഷിപ്പ് ഹൈപ്പർ സോണിക് ക്രൂസ് മിസൈലിന്റെ പരീക്ഷണം വിജയകരമായി നടത്തിയതായി റഷ്യ അറിയിച്ചിരുന്നു. ലോകത്ത് തന്ത്രപ്രധാനമായ ശക്തിയായി മാറുമെന്ന് 2018ൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ പ്രഖ്യാപിച്ച പുതുതലമുറ ആയുധങ്ങളിൽ ഉൾപ്പെടുന്നതാണ് സിർകോൺ.
ഹൈപ്പർ സോണിക് സാങ്കേതികവിദ്യയിൽ അമേരിക്കയേക്കാൾ ഏറെ മുന്നിലാണ് റഷ്യ. ഏതാനും ദശാബ്ദങ്ങളായി റഷ്യ ഈ രംഗത്ത് സജീവ ഗവേഷണങ്ങൾ നടത്തുന്നുണ്ട്. അവൻഗാർഡ്, സിർകോൺ, കിൻഷൽ എന്നീ മൂന്ന് മാരക ഹൈപ്പർസോണിക് ആയുധങ്ങൾ റഷ്യയ്ക്ക് കരുത്തേകുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |