ആംസ്റ്റർഡാം: കൊവിഡിന്റെ അതീവ വ്യാപനശേഷിയുള്ള വകഭേദമായ ഒമിക്രോണിന്റെ വരവോടെ ലോകരാജ്യങ്ങൾ വീണ്ടും നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ്. എന്നാൽ, ഒമിക്രോണിനെ അധികം ഭയക്കേണ്ടതില്ലെന്നും കൊവിഡ് മഹാമാരിയുടെ തീവ്രത കുറയുന്നതിന്റെ സൂചനയാണ് ഒമിക്രോണിന്റെ വരവെന്നും യൂറോപ്പിലെ ആരോഗ്യ വിദഗ്‌ദ്ധർ പറയുന്നു. എന്നാൽ, ജാഗ്രത കൈവിടരുതെന്നും കൊവിഡ് ഇപ്പോഴും മഹാമാരി തന്നെയാണെന്നും ഇവർ സൂചിപ്പിക്കുന്നു.
ഒമിക്രോണിന്റെ കടന്നുവരവോടെ കൊവിഡ്, പാൻഡമിക് ( മഹാമാരി ) ഘട്ടത്തിൽ നിന്ന് എൻഡെമിക് ഘട്ടത്തിലേക്ക് കടക്കുന്നതിന്റെ സൂചനകൾ പ്രകടിപ്പിച്ച് തുടങ്ങിയെന്നും ഇനി ഈ വൈറസിനോടൊപ്പം ജീവിക്കാൻ ലോകം തയാറെടുക്കണമെന്നും ആംസ്റ്റർഡാമിലെ വാക്സിൻ സ്ട്രാറ്റജി തലവനായ മാർക്കോ കാവലറി പറഞ്ഞു.
സ്ഥിരമായി നിലനിൽക്കുന്നതും എന്നാൽ ഒരു പ്രത്യേക പ്രദേശത്ത് മാത്രം പരിമിതപ്പെടുന്നതുമായ രോഗബാധയാണ് എൻഡെമിക്. എൻഡെമിക് രോഗങ്ങളുടെ വ്യാപനവും നിരക്കും പ്രവചിക്കാൻ സാധിക്കും. മലേറിയ എൻഡെമിക് വിഭാഗത്തിൽ ഉൾപ്പെടുന്നു.
എന്നാൽ, കൊവിഡിന്റെ അവസാനം എന്നാണെന്ന് ഇപ്പോഴും പറയാൻ സാധിക്കില്ലെന്നും അധികം വൈകാതെ അത് സാദ്ധ്യമായേക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. നിരവധി ബൂസ്റ്റർ ഡോസുകൾ കൊണ്ട് കാര്യമായ നേട്ടമില്ലെന്നും സ്വാഭാവികമായി തന്നെ വൈറസിനെതിരായ രോഗപ്രതിരോധശേഷി കൈവരിക്കാൻ പലർക്കും ഇതിനോടകം സാധിച്ചിട്ടുണ്ടെന്നും കാവലറി കൂട്ടിച്ചേർത്തു.
യൂറോപ്പിലെ പകുതി പേരെയും ഒമിക്രോൺ ബാധിക്കും
യൂറോപ്പിലെ ജനസംഖ്യയുടെ പകുതിയോളം ജനങ്ങളെ അടുത്ത രണ്ട് മാസത്തിനുള്ളിൽ ഒമിക്രോൺ ബാധിക്കുമെന്ന് ലോകാരോഗ്യ സംഘടന. ഇത് ഒഴിവാക്കാൻ നിരന്തരമായി ബൂസ്റ്റർ ഡോസുകൾ നൽകുന്നത് രോഗപ്രതിരോധ ശേഷിയെ തന്നെ പ്രതികൂലമായി ബാധിച്ചേക്കാമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. എന്നാൽ, ഇൻഫ്ലുവൻസ പോലെ എൻഡെമിക് രോഗമായി കൊവിഡിനെ നിലവിൽ കാണാനാകില്ലെന്നും ആ ഘട്ടത്തിലേക്ക് കൊവിഡ് കടന്നിട്ടില്ലെന്നും ഡബ്ല്യു.എച്ച്.ഒ വ്യക്തമാക്കി. 2022ന്റെ ആദ്യ ആഴ്ചയിൽ യൂറോപ്പിൽ റിപ്പോർട്ട് ചെയ്തത് 70 ലക്ഷം പുതിയ കേസുകളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |