കീവ്: യുക്രെയിനിൽ റഷ്യൻ അധിനിവേശം ആരംഭിച്ച് ഒരാഴ്ച പിന്നിടവേ പ്രസിഡന്റ് വൊളോഡിമർ സെലെൻസ്കിയ്ക്കു നേരെ മൂന്നു തവണ വധശ്രമം ഉണ്ടായെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
എന്നാൽ, അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് ലഭിച്ചതോടെ ഇത് പരാജയപ്പെട്ടെന്നും റിപ്പോർട്ടിലുണ്ട്.
വാഗ്‌നർ സംഘം, ചെചൻ വിമതർ എന്നിങ്ങനെ രണ്ടു വ്യത്യസ്ത വിഭാഗങ്ങളെയാണ് യുക്രെയിൻ പ്രസിഡന്റിനെ വകവരുത്തുന്നതിനായി നിയോഗിച്ചതെന്നും റിപ്പോർട്ടുകർ സൂചിപ്പിക്കുന്നു.
പ്രത്യേക ചെച്നിയൻ സഖ്യത്തെ യുക്രെയിൻ പ്രസിഡന്റിനെ വധിക്കാനായി അയച്ചിട്ടുണ്ടെന്ന് റഷ്യയുടെ ദേശീയ സുരക്ഷാ സേന (എഫ്.സി.ബി) തന്നെ മുന്നറിയിപ്പു നൽകിയെന്ന് യുക്രെയിൻ ദേശീയ സുരക്ഷാ കൗൺസിൽ ഒലെസ്കി ഡാനിലോവിനെ ഉദ്ധരിച്ച് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. യുക്രെയിൻ തലസ്ഥാനമായ കീവിന്റെ അതിർത്തിയിൽ വച്ച് ഈ സേനയെ ഇല്ലാതാക്കിയെന്നും അദ്ദേഹം പറഞ്ഞു. യുക്രെയിനെതിരെ ഇപ്പോൾ നടക്കുന്ന യുദ്ധത്തിൽ പങ്കാളികളാകാൻ താൽപര്യമില്ലാത്തതിനാലാണ് എഫ്.സി.ബി ഈ വിവരം നൽകിയതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, എഫ്.സി.ബിയ്ക്കകത്തെ യുദ്ധവിരുദ്ധ ഘടകങ്ങളിൽ നിന്നാണ് രഹസ്യവിവരം ചോർന്നതെന്നാണ് ബ്രിട്ടീഷ് മാദ്ധ്യമമായ ദി ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.
യുദ്ധം ആരംഭിച്ച സമയത്ത് യുക്രെയിനിൽ നിന്ന് പാലായനം ചെയ്യാൻ അമേരിക്ക വഴിയൊരുക്കിയിരുന്നെന്നും എന്നാൽ ആ വാഗ്ദാനം സെലെൻസ്കി നിഷേധിച്ചെന്നുമാണ് വിവരം. തന്റെ സുരക്ഷാ സംഘത്തിനും അടുത്ത സഹായികൾക്കുമൊപ്പം കീവിൽ തന്നെ തുടരാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. സെലെൻസ്കിയുടെ ഈ തീരുമാനത്തെ ധീരമെന്നാണ് ലോകരാജ്യങ്ങൾ വിശേഷിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |