കാബൂൾ: പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറൻ നഗരമായ പെഷവാറിലെ ഷിയ മുസ്ലിം പള്ളിയിലുണ്ടായ സ്ഫോടനത്തിൽ 56 പേർ കൊല്ലപ്പെട്ടു. 194 പേർക്ക് പരിക്കേറ്റു. കുച്ച റിസാൽ ദാർ പള്ളിയിൽ ഇന്നലെ വിശ്വാസികൾ നിസ്കാരം നടത്തുന്നതിനിടെയാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല. പരിക്കേറ്റ പലരുടേയും നില ഗുരുതരമാണ്. മരണസംഖ്യ വർദ്ധിച്ചേക്കാം. പള്ളിയിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെ അജ്ഞാതരായ രണ്ട് അക്രമികൾ കാവൽ നിന്നിരുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ വെടിവച്ചതായും റിപ്പോർട്ടുണ്ട്. ഒരു പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. സ്ഫോടനത്തെ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അപലപിച്ചു. പാകിസ്ഥാനിൽ ഷിയാ വിഭാഗത്തിന് നേരെയുള്ള ആക്രമണങ്ങൾ സമീപകാലത്തായി ഗണ്യമായി വർദ്ധിക്കുന്നുണ്ട്.
റാവൽപിണ്ടിയിൽ ഓസ്ട്രേലിയ - പാക് ക്രിക്കറ്റ് ടെസ്റ്റ് മത്സരം നടക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായതെന്നത് ആശങ്ക ഉയർത്തുന്നുണ്ട്. ഇന്നലെയായിരുന്നു മത്സരത്തിന്റെ ആദ്യ ദിനം.സുരക്ഷാ പ്രശ്നങ്ങൾ കാരണം കാൽ നൂറ്റാണ്ടിന് ശേഷമാണ് ഓസ്ട്രേലിയൻ ടീം പാകിസ്ഥാനിൽ ക്രിക്കറ്റ് പര്യടനത്തിനെത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |