ബീജിംഗ് : റഷ്യ-യുക്രെയിൻ യുദ്ധത്തിൽ മദ്ധ്യസ്ഥത വഹിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച് ചൈന. ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി നടത്തിയ വെർച്വൽ ചർച്ചയിലാണ് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഇക്കാര്യം അറിയിച്ചത്. യുക്രെയിനിലെ നിലവിലെ സാഹചര്യം ആശങ്കയുണ്ടാക്കുന്നതാണെന്നും ഫ്രാൻസും ജർമ്മനിയും യൂറോപ്യൻ യൂണിയനുമായും പ്രശ്നപരിഹാരത്തിനായി ആശയവിനിമയം തുടരുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിറക്കി.
അതേസമയം റഷ്യയ്‌ക്കെതിരെ പാശ്ചാത്യരാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധങ്ങളെ ഷി രൂക്ഷമായി വിമർശിച്ചു. ഉപരോധം ആഗോള സാമ്പത്തിക മേഖലയുടെ സുസ്ഥിരതയെ സാരമായി ബാധിക്കുമെന്ന് ചൈനീസ് പ്രസിഡന്റ് മുന്നറിയിപ്പ് നല്കി. യുക്രെയിനിൽ റഷ്യ നടത്തുന്ന അധിനിവേശത്തെ അപലപിക്കാൻ തയ്യാറാകാത്ത ചൈന ഇത് സംബന്ധിച്ച് യു.എൻ സുരക്ഷാസമിതിയിൽ നടന്ന വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നിരുന്നു.
പുട്ടിൻ ആക്രമണം കടുപ്പിച്ചേക്കുമെന്ന് യു.എസ്
വിദേശരാജ്യങ്ങൾ സാമ്പത്തിക രംഗത്തടക്കം ഉപരോധമേർപ്പെടുത്തിയതിലും യുക്രെയിന്റെ അപ്രതീക്ഷിത ചെറുത്തു നിൽപ്പിലും പുട്ടിൻ ഏറെ അസ്വസ്ഥനാണെന്നും അതിനാൽ കൂടുതൽ കടുത്ത ആക്രമണത്തിന് സാദ്ധ്യതയുണ്ടെന്നും യു.എസ് ഇന്റലിജൻസ് അറിയിച്ചു.
റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിറുത്തി വച്ച് യു.എസും ബ്രിട്ടനും
റഷ്യയ്ക്ക് മേൽ ഉപരോധം കടുപ്പിക്കുന്നതിന്റെ ഭാഗമായി റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിരോധിച്ച് യു.എസും ബ്രിട്ടനും. റഷ്യയിൽ നിന്നുള്ള എണ്ണയും പ്രകൃതി വാതകങ്ങളും കൽക്കരിയും ഇറക്കുമതി ചെയ്യുന്നത് നിരോധിക്കുമെന്ന് പ്രഖ്യാപിച്ച യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ഇന്ധനവില ഉയരാതിരിക്കാൻ പരമാവധി ശ്രമിക്കുമെന്ന് പറഞ്ഞു. തൊട്ടു പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണയുടേയും അനുബന്ധ ഉൽപ്പന്നങ്ങളുടേയും ഇറക്കുമതി 2022 അവസാനത്തോടെ പൂർണമായും ഒഴിവാക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും പ്രഖ്യാപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |