SignIn
Kerala Kaumudi Online
Thursday, 19 September 2024 1.00 AM IST

ആശങ്കയുടെ ഒരുമാസം: ആശ്വാസം അകലെ...

Increase Font Size Decrease Font Size Print Page
ukraine

കീവ് : ഫെബ്രുവരി 24ന് ആരംഭിച്ച യുക്രെയിനിലെ റഷ്യൻ അധിനിവേശം ഒരുമാസം പിന്നിടുമ്പോഴും ആക്രമണങ്ങളും മരണവും എന്ന് അവസാനിക്കുമെന്ന് അറിയാതെ ലോകം. യുക്രെയിൻ മണ്ണിൽ മരിച്ചുവീഴുന്ന തങ്ങളുടെ സൈനികരുടെ മൃതദേഹങ്ങൾ റഷ്യ തിരിച്ച് നാട്ടിലേക്ക് കൊണ്ടു പോകുന്നില്ലെന്നും അത് യുക്രെയിൻ തെരുവുകളിൽ കുന്നുകൂടുന്നതായുമാണ് ആരോപണം. നിരവധി മൃതദേഹങ്ങൾ ഇത്തരത്തിൽ അനാഥമായി കിടക്കുന്നതും അഴുകുന്നതും രാജ്യത്തിന്റെ പരിസ്ഥിതിയ്ക്ക് ദോഷകരമായി ഭവിച്ചേക്കുമെന്നും യുക്രെയിൻ ആരോഗ്യമന്ത്രാലയ ഉദ്യോഗസ്ഥർ പറഞ്ഞു.

മൃതദേഹങ്ങൾ സൂക്ഷിക്കാൻ 10 റെയിൽറോഡ് റഫ്രിജറേറ്ററുകൾ ലഭ്യമാകുമെങ്കിലും അവയുടെ വരവ് വൈകുമെന്ന് സുമി നഗരത്തിലെ ആരോഗ്യ വിദഗ്ദ്ധനെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. റഷ്യ കൊണ്ടുപോകുന്ന സൈനികരുടെ മൃതദേഹങ്ങളിൽ ഭൂരിഭാഗവും സമീപ രാജ്യമായ ബെലറൂസിൽ എത്തിച്ച ശേഷമാണ് ബന്ധുക്കൾക്ക് കൈമാറുന്നതെന്നാണ് റിപ്പോർട്ട്.

അതേ സമയം, രാജ്യത്ത് മരിച്ചുവീണ റഷ്യൻ സൈനികരെ ഫേഷ്യൻ റെകഗ്‌നിഷൻ സോഫ്റ്റ്‌വെയർ വഴി തിരിച്ചറിഞ്ഞ് അവരുടെ മരണവിവരം ബന്ധുക്കളെ അറിയിക്കുമെന്ന് യുക്രെയിൻ ഉപപ്രധാനമന്ത്രി മൈക്കൈലോ ഫെഡറോവ് പറഞ്ഞു.

റഷ്യയ്ക്ക് അവരുടെ 15,800 സൈനികരെയും 530 ടാങ്കുകളും 108 വിമാനങ്ങളും ഇതുവരെ നഷ്ടമായെന്ന് യുക്രെയിൻ ജനറൽ സ്റ്റാഫ് പറഞ്ഞു. എന്നാൽ, തങ്ങളുടെ ഭാഗത്തെ നാശത്തിന്റെ കൃത്യമായ കണക്ക് റഷ്യ പുറത്തുവിട്ടിട്ടില്ല.

രാജ്യത്ത് റഷ്യ ഫോസ്ഫറസ് ബോംബ് ഉപയോഗിക്കുന്നതായി യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി ഇന്നലെയും ആരോപിച്ചു. ലുഹാൻസ്കിൽ ഫോസ്ഫറസ് ബോംബ് ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടാതായി ഗവർണർ പറഞ്ഞു. യുക്രെയിനിൽ അസോവ് കടൽത്തീരത്തെ തുറമുഖമായ ബെർഡയാൻസ്കിൽ വച്ച് റഷ്യയുടെ കൂറ്റൻ ലാൻഡിംഗ് കപ്പലായ ' ദ ഒർസ്ക് " തകർക്കപ്പെട്ടതായി യുക്രെയിൻ നേവി വ്യക്തമാക്കി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 250 ലേറെ റഷ്യൻ വിമാനങ്ങളാണ് യുക്രെയിനിൽ വ്യോമാക്രമണങ്ങൾ നടത്തിയത്. ഖാർക്കീവിൽ മാർച്ച് ആദ്യവാരം വ്യോമാക്രമണത്തിൽ തകർന്ന റീജണൽ സ്റ്റേറ്റ് അഡ്മിനിസ്ട്രേഷൻ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടെയിൽ നിന്ന് 24 മൃതദേഹങ്ങൾ കണ്ടെത്തി.

ഖേഴ്സണിൽ നിന്ന് പ്രസിദ്ധ നാടക സംവിധായകനായ ഒലെക്സാൻഡർ നൈഗയെ ( 62 ) റഷ്യൻ സേന തട്ടിക്കൊണ്ടുപോയെന്ന് ആരോപണമുണ്ട്. അതേ സമയം, കീവിൽ ഷെല്ലാക്രമണങ്ങൾക്കിടെ റഷ്യൻ മാദ്ധ്യമ പ്രവർത്തകയായ ഒക്സാന ബോലിന കൊല്ലപ്പെട്ടു.

100,000 വരെ യുക്രെയിൻ അഭയാർത്ഥികളെ രാജ്യത്തേക്ക് സ്വീകരിക്കുമെന്ന് യു.എസ് അറിയിച്ചു. യുക്രെയിനിൽ ഇതുവരെ 90 കുട്ടികൾ ഉൾപ്പെടെ 1,035 സിവിലിയൻമാർ കൊല്ലപ്പെട്ടതായി യു.എൻ അറിയിച്ചു. മരിയുപോളിൽ നിന്ന് ഇതുവരെ 15,000 പേരെ അനധികൃതമായി റഷ്യയിലേക്ക് നാടുകടത്തിയെന്ന് പ്രാദേശിക ഭരണകൂടം ആരോപിച്ചു.

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ആണ് ഏറ്റവും സജീവമായ റഷ്യാ വിരുദ്ധ ലോകനേതാവെന്നും റഷ്യയോടുള്ള ബ്രിട്ടന്റെ സമീപനം നയതന്ത്ര ബന്ധത്തിന്റെ അവസാനത്തിലേക്കെത്തിക്കുമെന്നും ക്രെംലിൻ വക്താവ് ഡിമിട്രി പെസ്കോവ് മുന്നറിയിപ്പ് നൽകി. 65 റഷ്യൻ പൗരന്മാർക്ക് കൂടി ബ്രിട്ടൻ ഇന്നലെ ഉപരോധം ഏർപ്പെടുത്തി. യുക്രെയിന് 6,000 മിസൈലുകളും 250 ലക്ഷം പൗണ്ടും സഹായം നൽകുമെന്നും ബ്രിട്ടൺ അറിയിച്ചു.

അതേ സമയം, യുക്രെയിനിലെ നിപ്രോയിലെ വിവിധ അനാഥാലയങ്ങളിൽ നിന്ന് 52 കുട്ടികളെ യു.കെയിലെത്തിച്ചു. മോസ്കോയിലെ തങ്ങളുടെ പ്ലാന്റിലെ പ്രവർത്തനം താത്കാലികമായി നിറുത്തിയെന്ന് ഫ്രഞ്ച് ഓട്ടോമൊബൈൽ നിർമ്മാതാക്കളായ റെനോ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.