കൊളംബോ : സർക്കാരിനെതിരെ സമരം ചെയ്യുന്നവരുമായി ചർച്ചയ്ക്ക് തയാറാണെന്ന പ്രധാനമന്ത്രി മഹിന്ദ രാജപക്‌സ ക്ഷണം നിരസിച്ച് പ്രതിഷേധക്കാർ. കൊളംബോയിലെ ഗാലി ഫേസിൽ പ്രസിഡന്റ് ഓഫീസിന് മുന്നിൽ ആറ് ദിവസമായി പ്രതിഷേധം നടത്തിവരുന്ന സമരക്കാരുമായി ചർച്ചയ്ക്ക് തയാറാണെന്ന് ബുധനാഴ്ചയാണ് രാജപക്സ അറിയിച്ചത്. പ്രസിഡന്റ് ഗോതബയ രാജപക്സ ഉൾപ്പെടെ രാജപക്സ കുടുംബത്തിലെ എല്ലാവരും രാജിവക്കണമെന്നും അത് വരെ ചർച്ചയ്ക്ക് തയാറല്ലെന്നും പ്രതിഷേധക്കാർ പറഞ്ഞു.
രാജ്യത്തെ ആശുപത്രികളിൽ ഏതാനും മരുന്നുകളുടെയും ഉപകരണങ്ങളുടെയും ക്ഷാമം നേരിടുന്നതായി ശ്രീലങ്കൻ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. അതേ സമയം, സാമ്പത്തിക പ്രതിസന്ധിയ്ക്കിടെ 21 വിമാനങ്ങൾ വരെ പാട്ടത്തിന് നൽകാനുള്ള ആലോചനയിലാണെന്ന് സർക്കാർ ഉടമസ്ഥതയിലുള്ള ശ്രീലങ്കൻ എയർലൈൻസ് പറഞ്ഞു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ തങ്ങളുടെ വിമാനങ്ങൾ 24 ൽ നിന്ന് 35 ആയി ഉയർത്താനും ഏതാനും പഴയ ജെറ്റുകൾ മാറ്റാനുമുള്ള പദ്ധതിയാണ് ശ്രീലങ്കൻ എയർലൈൻസ് അവതരിപ്പിച്ചിരിക്കുന്നത്.
അതേ സമയം, ഇന്ത്യയുമായുള്ള സാമ്പത്തിക സഹകരണത്തിന്റെ സ്ഥിതി അവലോകനം ചെയ്യാൻ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ത്യയിലെ ശ്രീലങ്കൻ ഹൈക്കമ്മീഷണർ മിലിന്ദ മൊറഗോഡയുമായി കൂടിക്കാഴ്ച നടത്തി. ശ്രീലങ്കയ്ക്ക് 200 കോടി ഡോളർ വരെ അധിക സാമ്പത്തിക സഹായം നൽകുന്നത് ഇന്ത്യ പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |