വാഷിംഗ്ടൺ : ലോകത്തെയാകമാനം ഭയത്തിന്റെ മുൾമുനയിൽ നിറുത്തിയ 2001 സെപ്റ്റംബർ 11ന് ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്റർ ഉൾപ്പെടെ യു.എസിലെ നാലിടങ്ങളിലായി നടത്തിയ ഭീകരാക്രമണത്തിന് ശേഷം യു.എസിന് നേരെ രണ്ടാമതൊരാക്രമണത്തിന് അൽ ഖ്വയ്ദ തലവൻ ഒസാമ ബിൻ ലാദൻ പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ട്. യു.എസ് നേവി സീലിന്റെ ഡീക്ലാസ്സിഫൈ ചെയ്ത രേഖകൾ ഉദ്ധരിച്ച് യു.എസ് മാദ്ധ്യമങ്ങളാണ് ലാദന്റെ ആക്രമണ പദ്ധതിയെക്കുറിച്ചുള്ള രഹസ്യവിവരം പുറത്തുവിട്ടത്.9/11ന് ശേഷം യാത്രാ വിമാനങ്ങൾക്കു പകരം സ്വകാര്യ ജെറ്റുകൾ ഉപയോഗിച്ച് തുടർആക്രമണങ്ങൾ നടത്തണമെന്നായിരുന്നു ലാദന്റെ നിർദേശം. വ്യോമമാർഗം ആക്രമണം സാദ്ധ്യമായില്ലെങ്കിൽ കരമാർഗം ആക്രമണങ്ങൾ നടത്താനും ലാദന് പദ്ധതിയുണ്ടായിരുന്നു. യു.എസിലെ റെയിൽവേ പാളങ്ങളിൽ 12 മീറ്ററോളം മുറിച്ചുകളഞ്ഞ് അപകടങ്ങൾ ഉണ്ടാക്കണമെന്നും നൂറുകണക്കിന് ആളുകളെ ഇതുവഴി കൊല്ലാമെന്നും ലാദൻ കണക്കു കൂട്ടിയിരുന്നതായി റിപ്പോർട്ടിൽ പരാമർശമുണ്ട്. അൽ ഖ്വയ്ദയെ കുറിച്ച് പഠനം നടത്തിയ എഴുത്തുകാരിയും ഇസ്ലാമികപണ്ഡിതയുമായ ഡോക്ടർ നെല്ലി ലഹോദാണ് ലാദന്റെ പതിനായിരത്തോളം വരുന്ന സ്വകാര്യഎഴുത്തുകളും കുറിപ്പുകളും പരിശോധിച്ചത്. ലാദനെ വധിക്കുന്നതിനായി പാകിസ്ഥാനിലെത്തിയ സംയുക്തസേനാ സംഘമാണ് ഈ സ്വകാര്യരേഖകൾ പിടിച്ചെടുത്തത്. 9/ 11 ആക്രമണത്തിന് ശേഷം അഫ്ഗാനിസ്ഥാനെതിരെ യു.എസ് യുദ്ധത്തിന് മുതിരുമെന്ന് ലാദൻ പ്രതീക്ഷിച്ചിരുന്നില്ലെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിനു പിന്നാലെ മൂന്നു വർഷത്തോളം ഒളിവിൽ കഴിഞ്ഞ ലാദൻ ഇക്കാലയളവിൽ സംഘാംഗങ്ങളുമായി ബന്ധപ്പെട്ടിരുന്നില്ല.2004ൽ അൽ ഖായിദ അംഗങ്ങളുമായി ബന്ധപ്പെട്ട ലാദൻ, യുഎസിനെ ആക്രമിക്കാനുള്ള പുതിയ പദ്ധതി അറിയിക്കുകയായിരുന്നു. 9/11 ആക്രമണത്തിനു സമാനമായ ആക്രമണങ്ങൾ നടത്തണമെന്നു ലാദൻ ആവശ്യപ്പെട്ടു. കൂടാതെ 2010ൽ പശ്ചിമേഷ്യൻ രാജ്യങ്ങൾ, ആഫ്രിക്ക എന്നിവിടങ്ങളിലെ പ്രധാന സമുദ്രമാർഗങ്ങളും ക്രൂഡ് ഓയിൽ ടാങ്കറുകളും കേന്ദ്രീകരിച്ച് മറ്റൊരു ഭീകരാക്രമണത്തിനും ലാദൻ പദ്ധതി ആസൂത്രണം ചെയ്തിരുന്നു. റഡാറിന്റെ നിരീക്ഷണവലയത്തിൽപ്പെടാതിരിക്കുന്നത് എങ്ങനെയെന്നും കപ്പലുകളിൽ സ്‌ഫോടകവസ്തുക്കൾ ഏതുവിധത്തിൽ കടത്തണമെന്നും ലാദൻ അനുയായികൾക്ക് പ്രത്യേക നിർദേശങ്ങൾ നൽകിയിരുന്നതായി റിപ്പോർട്ടിൽ പരാമർശമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |