ഖാർത്തൂം: സുഡാനിലെ ഡാർഫൂൺ മേഖലയിൽ ഞായറാഴ്ച ഇരു ഗോത്ര വിഭാഗങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 168 പേർ കൊല്ലപ്പെട്ടു. വെസ്റ്റ് ഡാർഫൂർ പ്രവിശ്യയിലെ മറ്റൊരു സംഘർഷത്തിൽ 98 പേർക്ക് പരിക്കേറ്റന്നും അഭയാർഥികളുടെയും കുടിയൊഴിപ്പിക്കപ്പെട്ടവരുടെയും ജനറൽ കോർഡിനേഷൻ വക്താവ് ആദം റീഗൽ പറഞ്ഞു. വ്യാഴാഴ്ച ക്രെയ്നിക്കിൽ ഒരു അജ്ഞാത അക്രമി രണ്ട് പേരെ കൊലപ്പെടുത്തിയതോടെയാണ് സംഘർഷം പൊട്ടിപുറപ്പെട്ടതെന്നാണ് വിവരം. തുടർന്ന് ഞായറാഴ്ച ആയുധങ്ങളുമായി ഒരു സംഘം പ്രദേശത്തെ വീടുകൾ കത്തിക്കുകയും കൊള്ളയടിക്കുകയും ചെയ്തു. വ്യാഴാഴ്ച നടന്ന അക്രമ സംഭവങ്ങളിൽ എട്ട് പേർ കൊല്ലപ്പെടുകയും 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തതിനെത്തുടർന്ന് പ്രദേശത്ത് കൂടുതൽ സൈനികരെ വിന്യസിച്ചിരുന്നു. അക്രമം വ്യാപിച്ചതോടെ സ്ഥലത്തെ പ്രധാന ആശുപത്രിയിൽ സൈന്യവും ആക്രമികളും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് പരിക്കേറ്റതായി ആശുപത്രിയിലെ ഡോക്ടറും മുൻ മെഡിക്കൽ ഡയറക്ടറുമായ സലാ സാലിഹ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |