ന്യൂഡൽഹി:വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിച്ചവർക്ക് ജനിച്ച മക്കൾക്കും പാരമ്പര്യസ്വത്തിൽ അവകാശമുണ്ടെന്ന് സുപ്രീംകോടതി. ഹിന്ദു സ്വത്തവകാശവുമായി ബന്ധപ്പെട്ട് 40 വർഷം പഴക്കമുള്ള കേസാണ് ജസ്റ്റിസ് അബ്ദുൾ നാസർ, ജസ്റ്റിസ് വിക്രംനാഥ് എന്നിവരുടെ ബെഞ്ച് തീർപ്പാക്കിയത്.
കോഴിക്കോട് സ്വദേശി കെ. ഇ കരുണാകരന്റെ സ്വത്തുമായി ബന്ധപ്പെട്ട വിചാരണക്കോടതി വിധിക്കെതിരെയുള്ള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് മകൻ ദാമോദരൻ നൽകിയ ഹർജിയിലാണ് സുപ്രധാന വിധി.
കരുണാകരന് നാല് മക്കളാണ്. ഇതിൽ ദാമോദരൻ ഒഴികെ മൂന്ന് പേർ വിവാഹബന്ധത്തിലുള്ള മക്കളാണ്. കരുണാകരൻ വിവാഹം ചെയ്യാതെ ഒപ്പം താമസിപ്പിച്ച ചിരുതക്കുട്ടിയിൽ ജനിച്ച മകനാണ് ദാമോദരൻ. വളരെക്കാലം ഒരുമിച്ച് കഴിഞ്ഞ സ്ത്രീ - പുരുഷന്മാരെ വിവാഹിതരായി കണക്കാക്കാമെന്നും ഇവർക്ക് ജനിച്ച മക്കൾക്ക് സ്വത്തിന് അവകാശമുണ്ടെന്നും വിധിച്ച വിചാരണക്കോടതി നാല് മക്കൾക്കും സ്വത്ത് തുല്യമായി വീതിച്ച് നൽകി.
ഈ വിധിക്കെതിരെ കരുണാകരന്റെ മറ്റൊരു മകനായ അച്ചുതന്റെ മക്കൾ ഹൈക്കോടതിയിൽ അപ്പീൽ നൽകി. ദാമോദരന് സ്വത്ത് നൽകേണ്ടെന്നായിരുന്നു ഹൈക്കോടതി വിധി. ഇതിനെതിരെയാണ് ദാമോദരൻ സുപ്രീം കോടതിയെ സമീപിച്ചത്.
40 വർഷമായി നടക്കുന്ന കേസിൽ വിചാരണക്കോടതി ഉത്തരവ് കേസിന്റെ തീർപ്പിന്റെ തുടക്കമായി കരുതണമായിരുന്നു. ഇത്തരം കേസുകൾ അനന്തമായി നീട്ടരുതെന്നും 2009ലെ ഹൈക്കോടതി വിധി റദ്ദാക്കി സുപ്രീം കോടതി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |