കീവ് : യുക്രെയിനിലെ റഷ്യൻ അധിനിവേശം നാലാം മാസത്തിലേക്ക് കടക്കവെ കിഴക്കൻ യുക്രെയിന് വേണ്ടിയുള്ള പോരാട്ടം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ ഫെബ്രുവരി 24 നാണ് റഷ്യ യുക്രെയിനിൽ പ്രത്യേക സൈനിക നടപടി ആരംഭിച്ചത്. ഇതുവരെ കാര്യമായ നേട്ടമുണ്ടാക്കാനായിട്ടില്ലെങ്കിലും കരിങ്കടൽ തീരത്തെ തുറമുഖ നഗരമായ മരിയുപോൾ നിയന്ത്രണത്തിലാക്കാനായതാണ് റഷ്യയ്ക്ക് ഏക ആശ്വാസം.
2014ൽ തങ്ങൾ പിടിച്ചെടുത്ത ക്രൈമിയയിലേക്കുള്ള കര ഇടനാഴിയാണ് മരിയുപോളിലൂടെ റഷ്യ ലക്ഷ്യം വച്ചത്. തലസ്ഥാന നഗരമായ കീവിൽ നിന്ന് പിൻമാറിയ റഷ്യ നിലവിൽ ഡോൺബാസ് മേഖലയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇവിടെ ലുഹാൻസ്ക് പ്രവിശ്യയിലെ സെവെറോഡൊണെസ്ക് നഗരത്തിനായി കടുത്ത ആക്രമണം തുടരുകയാണ്.
തങ്ങൾ നിയന്ത്രണത്തിലാക്കിയ ഖേഴ്സൺ, സെപൊറേഷ്യ നഗരങ്ങളിൽ റഷ്യ പാസ്പോർട്ട് വിതരണം ആരംഭിച്ച് കഴിഞ്ഞു. അതേ സമയം, ഇതുവരെ 34,430 റഷ്യൻ സൈനികരെ വധിച്ചെന്ന് യുക്രെയിൻ അവകാശപ്പെട്ടു. എത്ര സൈനികർ കൊല്ലപ്പെട്ടുവെന്ന് റഷ്യ കണക്ക് പുറത്തുവിട്ടിട്ടില്ല. ഖാർക്കീവിൽ ചൊവ്വ, ബുധൻ ദിവസങ്ങളിൽ നടന്ന റഷ്യൻ ഷെല്ലാക്രമണത്തിൽ മരിച്ചവരുടെ എണ്ണം 25 ആയി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |