കൊളംബോ: ശ്രീലങ്കയിലെ ഇന്ധനക്ഷാമത്തിനിടെ പെട്രോൾ പമ്പുകൾക്ക് മുന്നിലെ മണിക്കൂറുകളോളം നീളുന്ന ക്യൂ ഒഴിവാക്കാൻ റേഷൻ മാതൃകയിലുള്ള ഇന്ധന വിതരണത്തിനായുള്ള 'നാഷണൽ ഫ്യുവൽ പാസി"ന് ഇതുവരെ രജിസ്റ്റർ ചെയ്തവരുടെ എണ്ണം ഒറ്റ ദിവസം കൊണ്ട് 100,000 കവിഞ്ഞു. ഊർജ മന്ത്രി കാഞ്ചന വിജേശേഖരയാണ് ഇക്കാര്യം അറിയിച്ചത്. ശനിയാഴ്ചയാണ് രജിസ്ട്രേഷൻ ആരംഭിച്ചത്.
വാഹന നമ്പറുകളും മറ്റു രേഖകളും ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുന്ന എല്ലാ നാഷണൽ ഐഡന്റിറ്റി കാർഡ് ഉടമകൾക്കും ഒരു ക്യു.ആർ കോഡ് നൽകുകയും ഈ കോഡ് വഴി ഓരോ ആഴ്ചയും നിശ്ചിത ഇന്ധന ക്വാട്ട ഉറപ്പാക്കുന്നതുമാണ് നാഷണൽ ഫ്യുവൽ പാസ് പദ്ധതി. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഈ മാതൃകയിൽ ഇന്ധന വിതരണം ആരംഭിക്കുമെന്നാണ് വിവരം.
അതേ സമയം, മുച്ചക്ര വാഹനങ്ങൾ, ജനറേറ്ററുകൾ, ഡെലിവറി വാഹനങ്ങൾ തുടങ്ങിയവയ്ക്ക് ട്രക്കുകളിൽ ഘടിപ്പിച്ച മൊബൈൽ ഫ്യുവൽ ഡിസ്പെൻസറുകൾ വഴി പരീക്ഷണാടിസ്ഥാനത്തിൽ ഇന്ധനം വിതരണം നടത്തുമെന്നും കാഞ്ചന വിജേശേഖര കൂട്ടിച്ചേർത്തു. ഭാവിയിൽ രാജ്യവ്യാപകമായി ഈ സംവിധാനം നടപ്പാക്കാനായേക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |