ലണ്ടൻ: കഴിഞ്ഞ ചൊവ്വാഴ്ച ചരിത്രത്തിലെ ഏറ്റവും ഉയർന്ന താപനിലയായ 41 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയതിന് പിന്നാലെ യു.കെയുടെ പല ഭാഗങ്ങളിലും ഇന്നലെ മഴ പെയ്തു. വരുംദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വെയ്‌ൽസ് ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ ഇന്നലെ യെല്ലോ അലേർട്ട് പുറപ്പെടുവിച്ചു.
അതേസമയം, യു.എസിൽ രണ്ട് ഡസനിലേറെ സംസ്ഥാനങ്ങളിലും വരും ദിവസങ്ങളിൽ കടുത്ത ഉഷ്ണ തരംഗത്തിന് സാദ്ധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. യു.എസിന്റെ ചില ഭാഗങ്ങളിൽ താപനിലെ 38 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നിട്ടുണ്ട്.
സ്പെയിനിൽ ജൂലായ് 10 മുതൽ 19 വരെ 1,047 പേർ ഉഷ്ണതരംഗത്തിന്റെ ഫലമായി മരിച്ചെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ പത്ത് ദിവസമായി രാജ്യത്ത് മിക്കയിടത്തും 40 ഡിഗ്രി വരെയാണ് താപനില. മരിച്ചവരിൽ ഭൂരിഭാഗവും വൃദ്ധരാണ്.
ഇന്ത്യക്കാരെ കണ്ട് പഠിക്കാം
ഇനി ലുങ്കിയും സ്റ്റാറാവും
40 ഡിഗ്രിയിലേറെ കാഠിന്യമുളള ചൂട് യൂറോപ്യൻമാർ പ്രതീക്ഷിച്ചിരുന്നതല്ല. ഇൗ പ്രതിസന്ധിയിൽ കനത്ത ചൂടിനെ എങ്ങനെ നേരിടണമെന്ന് ഇന്ത്യയെ കണ്ട് പഠിക്കണമെന്ന അഭിപ്രായം ഉയർന്നു വന്നിട്ടുണ്ട്. മാറി മാറി വരുന്ന തീവ്ര കാലാവസ്ഥാ വ്യതിയാനങ്ങളോട് പൊരുത്തപ്പെട്ട് ജീവിക്കാൻ ശീലിച്ചവരാണ് ഇന്ത്യക്കാർ. തെക്കേ ഏഷ്യയിൽ അനുഭവപ്പെടുന്ന വേനലിന് സമാനമായ കാലാവസ്ഥ ചെറുക്കാൻ വസ്ത്രധാരണം മുതൽ വീടിന്റെ ഘടനയിൽ വരെ മാറ്റങ്ങൾ വേണ്ടി വരും. ലുങ്കിവാലാസ് എന്ന് പറഞ്ഞ് ഇന്ത്യക്കാരെ കളിയാക്കാറുണ്ടെങ്കിലും യൂറോപ്പിലെ സാധാരണ വേഷമായ കോട്ടും സ്യൂട്ടും വേനലിനു ചേരുന്നതല്ലെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. വീട് വയ്ക്കുമ്പോൾ കട്ടികൂടിയ ഭിത്തികളും ഉയരം കൂടിയ സീലിംഗുകളുമൊക്കെ വരുംകാല വേനൽ പ്രഹരങ്ങളിൽ നിന്നു രക്ഷ നേടാൻ പറ്റിയതാണ്. ഭക്ഷണത്തിൽ ജലാംശത്തിന്റെ ആളവ് കൂട്ടന്നത്, എല്ലാ ദിവസവും കുളിക്കുന്നത് അങ്ങനെ ജീവിത ശൈലിയിൽ വരുത്തേണ്ട മാറ്റങ്ങൾക്കും ഇന്ത്യക്കാരെ മാതൃകയാക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |