സിംഗപ്പൂർ സിറ്റി : ശ്രീലങ്കൻ മുൻ പ്രസിഡന്റ് ഗോതബയ രാജപക്സയ്ക്ക് 14 ദിവസം കൂടി രാജ്യത്ത് തങ്ങാൻ സിംഗപ്പൂർ അനുമതി നൽകിയതായി റിപ്പോർട്ട്. ഇത് പ്രകാരം ഓഗസ്റ്റ് 11 വരെ തുടരാം. ജനകീയ പ്രക്ഷോഭങ്ങളെ തുടർന്ന് ജൂലായ് 13നാണ് ഗോതബയ രാജ്യംവിട്ടത്. മാലിദ്വീപിലെത്തിയ ഗോതബയ തൊട്ടടുത്ത ദിവസമാണ് സിംഗപ്പൂരിലെത്തിയത്.
ജൂലായ് 15ന് ഇ-മെയിൽ വഴിയാണ് ഗോതബയ തന്റെ രാജി ശ്രീലങ്കൻ സ്പീക്കർക്ക് അയച്ചുകൊടുത്തത്. ഗോതബയയ്ക്ക് അഭയം നൽകിയിട്ടില്ലെന്നും 14 ദിവസത്തെ സ്വകാര്യ സന്ദർശത്തിനാണ് അനുമതിയെന്നും സിംഗപ്പൂർ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. ഗോതബയ ഒളിവിലല്ലെന്നും അദ്ദേഹം സിംഗപ്പൂരിൽ നിന്ന് രാജ്യത്തേക്ക് മടങ്ങിയെത്തുമെന്നും ശ്രീലങ്കൻ കാബിനറ്റ് വക്താവ് ബാന്ധുല ഗുണവർദ്ധന കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
അതേസമയം, രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയ്ക്ക് ഉത്തരവാദികളായവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് കാട്ടി സമർപ്പിക്കപ്പെട്ട മൗലികാവകാശ ഹർജികളിലെ കോടതി നടപടികളിൽ നിന്ന് പ്രസിഡന്റ് റെനിൽ വിക്രമസിംഗെയെ ഒഴിവാക്കിയതായി ശ്രീലങ്കൻ സുപ്രീംകോടതി ഇന്നലെ ഉത്തരവിട്ടു.
എന്നാൽ, മുൻ പ്രസിഡന്റ് ഗോതബയയെ ഹർജികളിൽ പ്രതിചേർക്കാൻ കോടതി തീരുമാനിച്ചു. ഗോതബയയുടെ സഹോദരങ്ങളായ മുൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സ, മുൻ ധനമന്ത്രി ബേസിൽ രാജപക്സ തുടങ്ങിയവരും പ്രതി സ്ഥാനത്തുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |