റോം: ഇറ്റലിയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയായി ദേശീയവാദികളായ ബ്രദേഴ്സ് ഒഫ് ഇറ്റലി പാർട്ടിയുടെ നേതാവ് ജോർജിയ മെലോനി (45) അധികാരമേറ്റു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഇറ്റലിയിൽ ഭരണത്തിലെത്തുന്ന ഏറ്റവും കടുത്ത വലതുപക്ഷ നേതാവാണ് മെലോനി.
ഇന്നലെ റോമിലെ പ്രസിഡൻഷ്യൽ പാലസിൽ പ്രസിഡന്റ് സെർജിയോ മാറ്ററെല്ലയുടെ സാന്നിദ്ധ്യത്തിലായിരുന്നു സത്യപ്രതിജ്ഞാചടങ്ങുകൾ. ആറു വനിതകൾ ഉൾപ്പെടെ മന്ത്രിസഭയിലെ 24 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. അഞ്ച് മന്ത്രിമാർ ഒരു പാർട്ടിയിലും ഉൾപ്പെടാത്ത സാങ്കേതിക വിദഗ്ദ്ധരാണ്. മെലോനിയുടെ നേതൃത്വത്തിലെ ആദ്യ കാബിനറ്റ് യോഗം ഇന്ന് നടക്കും.
കഴിഞ്ഞ മാസം നടന്ന പൊതുതിരഞ്ഞെടുപ്പിൽ നവ ഫാസിസ്റ്റ് വേരുകളുള്ള ബ്രദേഴ്സ് ഒഫ് ഇറ്റലി പാർട്ടിയുടെ നേതൃത്വത്തിലുള്ള വലതുപക്ഷ സഖ്യം വൻ വിജയം നേടിയിരുന്നു. മുൻ പ്രധാനമന്ത്രി സിൽവിയോ ബെർലുസ്കോണിയുടെ ' ഫോർസ ഇറ്റാലിയ", മുൻ ഉപപ്രധാനമന്ത്രി മാറ്റിയോ സാൽവിനിയുടെ 'ലീഗ് " എന്നിവയടക്കം നാല് പാർട്ടികളാണ് വലതുപക്ഷ സഖ്യത്തിലുള്ളത്. സഖ്യത്തിൽ ഏറ്റവും കൂടുതൽ വോട്ട് വിഹിതം ലഭിച്ചത് ബ്രദേഴ്സ് ഒഫ് ഇറ്റലിക്കാണ്. മുൻ മന്ത്രിസഭയിലെ ഏറ്റവും വലിയ കക്ഷിയായിരുന്ന ഫൈവ് സ്റ്റാർ മൂവ്മെന്റ് സർക്കാരിനുള്ള തങ്ങളുടെ പിന്തുണ പിൻവലിച്ചതോടെയാണ് പ്രധാനമന്ത്രി മാരിയോ ഡ്രാഗി ജൂലായിൽ രാജിവച്ചതും പൊതുതിരഞ്ഞെടുപ്പ് നടത്തിയതും. മുൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആരാധികയും മുൻ യുവജന മന്ത്രിയുമായ മെലോനിക്ക് കുടിയേറ്റം, ഗർഭച്ഛിദ്രം, ദയാവധം, എൽ.ജി.ബി.ടി അവകാശങ്ങൾ എന്നിവയോട് കടുത്ത എതിർപ്പാണുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |