വാഷിംഗ്ടൺ: ജമാൽ ഖഷോഗി വധവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ പ്രതിശ്രുത വധു ഫയൽ ചെയ്ത കേസിൽ സൗദി അറേബ്യൻ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെ നിയമനടപടികളിൽ നിന്ന് ഒഴിവാക്കാൻ യു.എസ് കോടതിയിൽ ശുപാർശ ചെയ്ത് ബൈഡൻ ഭരണകൂടം.
വാഷിംഗ്ടണിലെ ഫെഡറൽ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് സർക്കാരിന്റെ നിരീക്ഷണം. നീക്കം നിയമപരമാണെന്നും സർക്കാർ വ്യക്തമാക്കി. ഖഷോഗി വധവുമായി ബന്ധപ്പെട്ട ആശങ്കകൾ സൗദി അറേബ്യയോട് പരസ്യമായി ഉന്നയിച്ചിട്ടുണ്ടെന്ന് യു.എസ് നീതിന്യായ വകുപ്പ് പറയുന്നു.
അതേസമയം, ശുപാർശയുടെ അടിസ്ഥാനത്തിലാകും കോടതി അന്തിമവിധി തീരുമാനിക്കുക. സൽമാനാണ് ഖഷോഗിയെ വധിക്കാൻ ഉത്തരവിട്ടതെന്ന് വിശ്വസിക്കുന്നതായി നേരത്തെ യു.എസ് ഇന്റലിജൻസ് പറഞ്ഞിരുന്നു.
എന്നാൽ ഇപ്പോൾ സൗദിയുടെ പ്രധാനമന്ത്രിയായതിനാൽ സൽമാനെ യു.എസ് കോടതികളുടെ അധികാര പരിധിയിൽപ്പെടുത്താനാകില്ലെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ചൂണ്ടിക്കാട്ടുന്നു.
അതേ സമയം, സൗദി സർക്കാരുമായി നയതന്ത്ര ബന്ധത്തിലുണ്ടായ വിള്ളൽ നികത്താനാണ് ബൈഡൻ സർക്കാരിന്റെ ശ്രമമെന്നാണ് ആരോപണം. 2018 ഒക്ടോബർ 2നാണ് മാദ്ധ്യമപ്രവർത്തകൻ ജമാൽ ഖഷോഗി കൊല്ലപ്പെട്ടത്.
ഇസ്താബൂളിലുള്ള സൗദി കോൺസുലേറ്റിലെത്തിയ ഖഷോഗിയെ കാണാതാവുകയായിരുന്നു. ഇദ്ദേഹത്തെ കൊലപ്പെടുത്തി മൃതദേഹം നശിപ്പിച്ചെന്ന് കരുതുന്നു. മുഹമ്മദ് ബിൻ സൽമാന്റെ അറിവോടെയാണ് ഖഷോഗി വധിക്കപ്പെട്ടതെന്ന ആരോപണം ഉയർന്നെങ്കിലും സൗദി ഇത് തള്ളിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |