ബീജിംഗ്: കൊവിഡ് നിയന്ത്രണങ്ങൾക്കെതിരെ രാജ്യമൊട്ടാകെ നടന്ന പ്രതിഷേധങ്ങൾക്കു പിന്നാലെ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച ചൈനയിൽ വൻ പ്രതിസന്ധിയുമായി കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നു. സീറോ ടോളറൻസ് കൊറോണ വൈറസ് നിന്ന് വ്യതിചലിച്ചപ്പോൾ തലസ്ഥാനമായ ബീജിംഗിൽ കോവിഡ് കേസുകൾ അനുനിമിഷം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ചൈനീസ് അധികൃതർ വ്യക്തമാക്കി.
നിയന്ത്രണങ്ങളിൽ ഇളവുവരുത്തിയതിന് ശേഷം കഴിഞ്ഞ ദിവസം നഗരത്തിൽ മാത്രം 22,000ത്തിലധികം രോഗികളാണ് ആശുപത്രികളിലെത്തിയത്. ബീജിംഗിൽ ഇപ്പോഴും കോവിഡ് അതിവേഗം പടരുന്നുണ്ടെന്നും പനി ബാധിക്കുന്നവരുടെയും എമർജൻസി കോളുകളുടെയും എണ്ണം ഗണ്യമായി വർദ്ധിച്ചെന്നും നഗര ആരോഗ്യ കമ്മിഷൻ വക്താവ് ലി ആങ് പറഞ്ഞു.
കഴിഞ്ഞ ദിവസം വീടുകളിൽ കഴിയുന്ന 8,626 കേസുകൾ റിപ്പോർട്ട് ചെയ്‌തെങ്കിലും പരിശോധന നിർബന്ധമല്ലാത്തതിനാൽ കോവിഡ് ബാധിതരുടെ എണ്ണം ഇതിലും കൂടുതലാകാമെന്നാണ് കരുതുന്നത്. വൈറസിനൊപ്പം ജീവിക്കുന്നതിനുള്ള സീറോ കോവിഡ് നയത്തിൽ നിന്ന് രാജ്യം തന്ത്രപരമായ പാതയിലേക്ക് നീങ്ങുമ്പോൾ, രോഗലക്ഷണങ്ങളുള്ള പലരും സ്വയം ചികിത്സയും നടത്തുന്നുണ്ട്.
ബീജിംഗിലെ എല്ലാ ഫാർമസികളിലും ജലദോഷത്തിനും പനിക്കും ഉള്ള മരുന്നുകൾ ഇതിനോടകം വിറ്റുതീർന്നു. ജീവൻ അപകടത്തിലാകുമെന്ന ഭീതിയിൽ പ്രതിരോധ കുത്തിവയ്പ് എടുക്കാത്ത ദശലക്ഷക്കണക്കിന് ആളുകൾ മരുന്നുകൾ ശേഖരിക്കാൻ തുടങ്ങിയതോടെ ആന്റിജൻ പരിശോധനകളും കുറഞ്ഞുവരികയാണ്. ആരോഗ്യ മേഖലയിലെ അപര്യാപ്തത മൂലം ചൈനയിലെ ഗ്രാമപ്രദേശങ്ങളിൽ കോവിഡ് ഉൾപ്പെടെയുള്ള ആരോഗ്യ പ്രതിസന്ധി രൂക്ഷമാണ്.
ഇതിനിടെ വർഷങ്ങളായി തുടരുന്ന കടുത്ത നിയന്ത്രണങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി അണുബാധയുള്ള പ്രദേശങ്ങളിലേക്കുള്ള യാത്ര ട്രാക്കുചെയ്യുന്നതിന് ഉപയോഗിക്കുന്ന ആപ്ലിക്കേഷൻ പിൻവലിക്കുമെന്ന് ചൈന അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |