SignIn
Kerala Kaumudi Online
Thursday, 19 September 2024 5.28 AM IST

കോട്ടം വരുത്തുന്ന വിവാദങ്ങൾ വേണ്ട

Increase Font Size Decrease Font Size Print Page

rss-chief-mohan-bhagawat

രാജ്യത്ത് വിവിധ മതവിഭാഗങ്ങൾ തമ്മിൽ ഭിന്നത സൃഷ്ടിക്കാൻ ചില കേന്ദ്രങ്ങൾ ബോധപൂർവമായ ശ്രമങ്ങൾ നടത്താറുണ്ട്. അതിന് അവർ പല മാർഗങ്ങളും സ്വീകരിക്കും. അതിലേറ്റവും ശക്തമായ മാർഗം ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട തർക്കങ്ങളാണ്. ബ്രിട്ടീഷ് ഭരണത്തിന്റെ കാലത്തുതന്നെ ഇത്തരം തർക്കങ്ങൾ ഉടലെടുത്തിരുന്നു. തർക്കത്തിന് ആധാരമായ പള്ളിയോ ക്ഷേത്രമോ സ്ഥിതിചെയ്യുന്ന സ്ഥലത്ത് ജീവിക്കുന്ന ഹിന്ദുക്കൾക്കും മുസ്ളിങ്ങൾക്കും യാതൊരു ഭിന്നതയും ഉണ്ടായിരിക്കില്ല. പുറത്തുനിന്ന് വരുന്നവരാണ് ഇതൊരു വലിയ വർഗീയപ്രശ്നമാക്കി വളർത്തുന്നത്. രാഷ്ട്രീയ കക്ഷിക്കൾക്ക് വേരുറപ്പിക്കാനും പണംപിരിക്കാനും ഇതൊരു നല്ല മാർഗവുമായി മാറും.

പല തർക്കങ്ങളും പ്രാദേശിക ചർച്ചകളിലൂടെ പരിഹരിക്കാനാവുമെന്നിരിക്കെ കോടതികളിലേക്കും മറ്റും വലിച്ചിഴച്ച് രാജ്യവ്യാപക പ്രശ്നമായി വളർത്താൻ ശ്രമിക്കുന്നതിൽ എല്ലാ രാഷ്ട്രീയ കക്ഷികൾക്കും പങ്കുണ്ടെന്നത് നിർഭാഗ്യകരമായ വസ്തുതയാണ്. ഇതിന്റെയൊക്കെ അന്തിമലക്ഷ്യം അതത് മതവിഭാഗങ്ങൾ ഉൾപ്പെടുന്ന വോട്ടുബാങ്ക് തന്നെയാണ്. പക്ഷേ ഇതിനിടയിൽ തർക്കങ്ങൾ കെെവിട്ടുപോവുകയും വിവിധ മതവിഭാഗങ്ങൾ തമ്മിലുള്ള കലാപങ്ങൾക്ക് വഴിവയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇത് രാജ്യത്തിന്റെ വികസനത്തെയും പുരോഗതിയെയും പിറകോട്ടടിക്കാനും വർഗീയവിദ്വേഷം നിലനില്‌ക്കാനും മാത്രമേ സഹായിച്ചിട്ടുള്ളൂ. നൂറ്റാണ്ടുകൾ നീണ്ടുനിന്ന അയോദ്ധ്യയിലെ ബാബ്റി മസ്ജിദുമായി ബന്ധപ്പെട്ട തർക്കം രാജ്യത്തിന്റെ സാമൂഹിക കെട്ടുപാടിൽ വരുത്തിയ കോട്ടവും നഷ്ടവും വിസ്മരിക്കാനാവില്ല. അതിനുവേണ്ടി ഇരുവിഭാഗങ്ങളിലും ഉൾപ്പെട്ട നിരവധിപേർക്ക് ജീവൻ വെടിയേണ്ടിവന്നത് ആധുനിക ഇന്ത്യയ്ക്ക് ഒരിക്കലും മായ്ക്കാൻ കഴിയാത്ത കറുത്ത അടയാളമായി നിലനിൽക്കുന്നു. ഇതിനിടെ ആരും പ്രതീക്ഷിക്കാതെയാണ് ആ പ്രശ്നം കേന്ദ്രസർക്കാരിന്റെയും ഉന്നത നീതിപീഠത്തിന്റെയും ക്രിയാത്മക ഇടപെടലുകളിലൂടെയും മുസ്ളിം, ഹിന്ദു സമുദായങ്ങളുടെ വിട്ടുവീഴ്ചകളിലൂടെയും ഒത്തുതീർന്നത്. രാജ്യത്തെ സമാധാനം ആഗ്രഹിക്കുന്ന ഭൂരിപക്ഷം ജനങ്ങളും ഇതിൽ ആശ്വസിക്കുന്നു. എന്നാൽ തീവ്രമതസ്വഭാവം പുലർത്തുന്ന ഇരുമതവിഭാഗങ്ങളിലും പെടുന്ന ചില ഗ്രൂപ്പുകൾക്ക് ഇതിൽ തീരെ സന്തോഷം തോന്നിയില്ലെന്ന് മാത്രമല്ല അവർ കൂടുതൽ അസ്വസ്ഥരാവുകയും ചെയ്തു. ബാബ്റി മസ്ജിദിൽ ഇനി പിടിച്ചിട്ട് കാര്യമില്ലെന്ന് മനസ്സിലാക്കിയ അവർ ഇപ്പോൾ സമാനമായ പലപ്രശ്നങ്ങളും കുത്തിപ്പൊക്കുകയാണ്. ഗ്യാൻവാപി, താജ്മഹൽ, കുത്തബ് മീനാർ തുടങ്ങി പല തർക്കവിഷയങ്ങളും അനാവശ്യമായി ഉയർന്നുവന്നിരിക്കുന്നു.

വിവാദങ്ങളുടെ ഈ തീക്കാറ്റുകൾക്കിടെ ഒരു കുളിർമഴപോലെയാണ് എല്ലാ പള്ളികളിലും ശിവലിംഗം തിരയരുതെന്ന ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിന്റെ പ്രസ്താവന വന്നത്. അനാവശ്യ വിഷയങ്ങൾ കണ്ടെത്തി വിവാദമാക്കി നരേന്ദ്രമോദി സർക്കാരിന് കോട്ടം വരുത്താൻ ശ്രമിക്കുന്ന ചില തീവ്രഹിന്ദുക്കളെ നിലയ്ക്ക് നിറുത്താൻ തന്നെ ഉദ്ദേശിച്ചാണ് അദ്ദേഹം അങ്ങനെ പറഞ്ഞതെന്ന് ന്യായമായും ഊഹിക്കാം. ആർ.എസ്.എസ് പ്രമുഖൻ തന്നെ ഇത്തരമൊരു പ്രസ്താവന നടത്തിയത് ഇന്ത്യയിലെ സാധാരണ ജനങ്ങൾക്ക് നൽകുന്ന സമാധാനം ചെറുതല്ല. പുതിയ വിവാദങ്ങൾ തലപൊക്കുന്ന വേളയിൽത്തന്നെ അവസാനിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കാനുള്ള ജാഗ്രതയാണ് ഇനി കേന്ദ്രസർക്കാർ പുലർത്തേണ്ടത്. ഇത്തരം അനാവശ്യ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ അതിശക്തമായ നിയമനടപടികളും ഉണ്ടാകണം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: EDITORIAL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.