കൊച്ചിക്ക് സമീപം മുട്ടത്തെ മെട്രോ യാർഡിൽ നുഴഞ്ഞുകയറി ബോഗികളിൽ ഭീകരാക്രമണ ഭീഷണി എഴുതിവച്ച സംഭവം ഗുരുതരമായ ആശങ്കയുണർത്തുന്നതാണ്. മേയ് 22ന് നടന്ന ഈ സംഭവം അറിഞ്ഞിട്ടും അത് മറച്ചുവയ്ക്കാൻ അധികൃതർ ശ്രമിച്ചത് അവരുടെ കുറ്റങ്ങളും കുറവുകളും പുറത്തറിയുമെന്ന ഭീതികൊണ്ടുകൂടി ആയിരിക്കുമെന്ന് ന്യായമായും സംശയിക്കാം. ഞങ്ങളുടെ കൊച്ചി ബ്യൂറോ ചീഫ് ടി.കെ. സുനിൽകുമാർ എഴുതിയ എക്സ്ക്ളൂസീവ് റിപ്പോർട്ടിലൂടെയാണ് ഗുരുതരമായ സംഭവം പുറംലോകമറിഞ്ഞത്. അതീവ സുരക്ഷാമേഖലയായ കൊച്ചി മെട്രോ യാർഡിൽ നുഴഞ്ഞുകയറിയ അജ്ഞാതർ 'പമ്പ" എന്ന ട്രെയിനിന്റെ ബോഗിയിൽ ആദ്യ സ്ഫോടനം കൊച്ചിയിൽ എന്ന് ഇംഗ്ളീഷിൽ പല നിറത്തിലുള്ള സ്‌പ്രേ പെയിന്റുകൾ ഉപയോഗിച്ച് എഴുതിവയ്ക്കുകയായിരുന്നു. രാജ്യദ്രോഹത്തിന് കേസെടുത്തെങ്കിലും മെട്രോ യാത്രക്കാർ ഭയചകിതരാകുമെന്ന കാരണത്താൽ സംഭവം രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു. ഇതുപോലുള്ള സംഭവങ്ങൾ ജനങ്ങൾ അറിയുമ്പോഴാണ് പൊലീസിന് അന്വേഷണത്തിന് തുമ്പാകുന്ന പല വിവരങ്ങളും വീണുകിട്ടുന്നത്. മാത്രമല്ല യാത്രക്കാരും അതീവ ജാഗ്രത പുലർത്തും. എന്നാൽ സംഭവത്തിന്റെ വിശദാംശങ്ങൾ മറച്ചുവയ്ക്കുമ്പോൾ സുരക്ഷാവീഴ്ച കൂടിയാണ് മറച്ചുവയ്ക്കപ്പെടുന്നതെന്ന യാഥാർത്ഥ്യം ഉത്തരവാദപ്പെട്ടവർ ഇനിയെങ്കിലും ഓർമ്മിക്കണം.
ആലുവ റൂട്ടിൽ മുട്ടം സ്റ്റേഷനും അമ്പാട്ടുകാവ് സ്റ്റേഷനും ഇടയിലാണ് 45 ഏക്കറിലുള്ള മെട്രോ യാർഡ്. സർവീസിനുശേഷം എല്ലാ ട്രെയിനുകളും പരിശോധനകൾക്കായി ഈ യാർഡിലാണ് എത്തിക്കുന്നത്. യാർഡിന് ചുറ്റുമായി പത്തടി ഉയരമുള്ള മതിലും അതിനു മുകളിലായി കമ്പിവേലിയും യാർഡിൽ വ്യവസായ സുരക്ഷാസേനയുടെയും പൊലീസിന്റെയും സ്വകാര്യ ഏജൻസിയുടെയും സെക്യൂരിറ്റിയുമാണുള്ളത്. എന്നിട്ടും രണ്ടുപേർക്ക് നുഴഞ്ഞുകയറി ഭീഷണി സന്ദേശം എഴുതിവയ്ക്കാൻ കഴിഞ്ഞു എന്നത് നിസാരമായി കാണരുത്. പകരം ബോംബാണ് അവർ വച്ചിരുന്നതെങ്കിൽ രാജ്യത്തെ മുഴുവൻ ഞെട്ടിക്കുന്ന സംഭവമായി മാറുമായിരുന്നു. അതിനാൽ ഇനിയെങ്കിലും പഴുതടച്ച സുരക്ഷ ഏർപ്പെടുത്തേണ്ടത് മെട്രോ അധികൃതരുടെയും സർക്കാരിന്റെയും കടമയാണ്. സുരക്ഷ നൽകിയതിന്റെ പേരിൽ വ്യവസായ സുരക്ഷാസേനയ്ക്ക് 35 കോടി രൂപ മെട്രോ കൊടുക്കാനുണ്ടെന്നാണ് അറിയുന്നത്. പലതവണ ആവശ്യപ്പെട്ടിട്ടും ഇത് ലഭിച്ചിട്ടില്ല. ഇതിനാൽ അവർ സുരക്ഷാസേനാംഗങ്ങളുടെ എണ്ണം വെട്ടിക്കുറച്ചു. പൊലീസ് പകരം 135 പേരെ നൽകിയെങ്കിലും അവർക്കും പണം നൽകാത്തതിനാൽ 48 പേരെ പിൻവലിച്ചു. യാർഡിൽ ആവശ്യത്തിന് കാമറകളും സ്ഥാപിച്ചിട്ടില്ല. ഇത്തരം സംഭവങ്ങൾ മറച്ചുവച്ചാൽ സുരക്ഷാപിഴവുകൾ ഒരിക്കലും പരിഹരിക്കപ്പെടില്ല.
കൊച്ചി നാവികസേനയുടെ ആയുധഡിപ്പോ മെട്രോ യാർഡിന് മൂന്ന് കിലോമീറ്റർ ദൂരത്തിലാണ് സ്ഥിതിചെയ്യുന്നത് എന്നതും സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. അതിനാൽ കേന്ദ്ര ഏജൻസികളെക്കൂടി ഉൾപ്പെടുത്തി സമഗ്രമായ അന്വേഷണവും തുടർനടപടികളും അനിവാര്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |